പത്തനംതിട്ട: വിദ്യാര്‍ത്ഥിനികളുടെ മരണത്തിന് കാരണം തുടക്കത്തില്‍ അന്വേഷണത്തിലുണ്ടായ അലംഭാവമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. കോന്നിയില്‍ വിദ്യാര്‍ത്ഥിനികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ കാണാതാകുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഭരണകൂടം വളരെ വേഗമാണ് നടപടികള്‍ സ്വീകരിക്കുക. എന്നാല്‍ സമ്പൂര്‍ണ്ണ സാക്ഷരതയുള്ള കേരളത്തില്‍ സര്‍ക്കാര്‍ നിഷ്ക്രിയമായത് തീര്‍ത്തും ഖേദകരവും അപലപനീയവുമാണ്.യഥാസമയം വിവരം ലഭിച്ചിട്ടും പെണ്‍കുട്ടികളെ കണ്ടുപിടിക്കാന്‍ ഭരണകൂടത്തിന് ആയില്ല. കേസിന്റെ ഗൗരവം അനുസരിച്ചുള്ള അന്വേഷണം ഇതിന്റെ തുടക്കത്തില്‍ നടന്നിട്ടില്ല.പെണ്‍കുട്ടികളെ കാണാതായശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസിന് വിവരം ലഭിച്ചതാണ്. എന്നാല്‍ ഇന്നും കാര്യങ്ങള്‍ ആര്‍ക്കും വ്യക്തമല്ല. ഇത് അന്വേഷണത്തിലെ അലംഭാവം വ്യക്തമാക്കുന്നു. എന്തുസംഭവിച്ചു എന്നറിയാനുള്ള അവകാശവും ഇവിടെ നിഷേധിക്കപ്പെട്ടു.
കേരളത്തെയാകെ ഞെട്ടിച്ചതായിരുന്നു പെണ്‍കുട്ടികളുടെ മരണം.എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഇതുവരെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. വിദ്യാര്‍ത്ഥിസമൂഹത്തോട് പ്രതിബദ്ധത കാട്ടേണ്ട ബാധ്യത സംസ്ഥാന മുഖ്യമന്ത്രിയ്ക്കുണ്ട്.സാധാരണ കുടുംബത്തില്‍ നിന്നെത്തി ഉന്നത വിജയംനേടിയ വിദ്യാര്‍ത്ഥിനികളാണിവര്‍. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ സാന്ത്വനിപ്പിക്കാന്‍ ദുരിതാശ്വാസ നടപടികള്‍പോലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതേവരെ നഷ്ടപരിഹാരം പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
ഇതില്‍ വളരെ ദുരൂഹതയുണ്ട്. സര്‍ക്കാര്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കോന്നിയിലെ സംഭവത്തില്‍ ഭരണകൂടത്തെയോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുഐക്യവേദി സംസ്ഥാനസമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, പൈതൃകഗ്രാമകര്‍മ്മസമിതി കണ്‍വീനര്‍ പി.ആര്.ഷാജി, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്കപ്രമുഖ് സി.കെ.സുരേഷ്, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ.അശോകന്, താലൂക്ക് കാര്യവാഹ് കെ.പി.അനില്‍ എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
അന്വേഷണം കാര്യക്ഷമമാകാതിരുന്നത് കുട്ടികള്‍ ഹിന്ദുക്കളായതുകൊണ്ട് : ഇ.എസ്. ബിജു
കോന്നി: സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ദൂരൂഹമരണം സംബന്ധിച്ച് പോലീസ് അന്വേഷണം കാര്യക്ഷമമാകാതിരുന്നത് കുട്ടികള്‍ ഹിന്ദുക്കളായതുകൊണ്ട് മാത്രമാണെന്ന് സംശയിക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു. സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാകാത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോന്നി സിഐ ഓഫീസിലേക്ക് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതര മതവിഭാഗത്തില്പെട്ടവരായിരുന്നു ഈ കുട്ടികളെങ്കില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പിന്റേയും നിലപാട് ഇതായിരിക്കുകയില്ലായിരുന്നു. കേരളത്തിലെ ഹിന്ദുപെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി.ശശികല ടീച്ചര്‍, സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, ജില്ലാ സംഘടനാ സെക്രട്ടറി സി.അശോക് കുമാര്‍, ജില്ലാ കമ്മിറ്റിയംഗം ബി.അനില്‍കുമാര്‍, താലൂക്ക് പ്രസിഡന്റ് മോഹന്ദാസ്ചിറയ്ില്, താലൂക്ക് ജനറല്‍ സെക്രട്ടറി വാസുപിള്ള, സെക്രട്ടറി കലാചന്ദ്രന്‍, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് സി.കെ.സുരേഷ്, താലൂക്ക് കാര്യവാഹ് കെ.പി അനില്‍, താലൂക്ക് സഹസംഘചാലക് സി.സുരേഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരീഷ് ചന്ദ്രന്, സുമതിയമ്മ, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.സൂരജ്, മണ്ഡലം പ്രസിഡന്റ് കിടങ്ങേല്‍ വിജയകുമാര്‍, വൈസ് പ്രസിഡന്റമാരായ സി.കെ.നന്ദകുമാര്‍,ബാബു വള്ളിക്കോട്, മണ്ഡലം സെക്രട്ടറി പ്രസന്നന് അമ്പലപ്പാട്ട്, കൃഷ്ണന്‍കുട്ടി, കണ്ണന് ചിറ്റൂര്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മിനി ഹരികുമാര്‍, മണ്ഡലം പ്രസിഡന്റ് ലീന, സെക്രട്ടറി ബിന്ദു ഹരികുമാര്‍, ബിഎംഎസ് മേഖലാ സെക്രട്ടറി രവി കോന്നി, വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്.പ്രസാദ്, പ്രഖണ്ഡ് പ്രസിഡന്റ് സോമന് വെള്ളപ്പാറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: