ന്യൂജേഴ്സി: മെക്സിക്കോയും പനാമയും കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിൈഫനലില്. പനാമ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ട്രിനിഡാഡ് ആന്റ് ടുബാഗോയെയും മെക്സിക്കോ അധികസമയത്ത് നീണ്ട കളിയില്‍ കോസ്റ്ററിക്കയെയും പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.30ന് നടക്കുന്ന സെമിയില്‍ മെക്സിക്കോയും പനാമയും തമ്മില്‍ ഏറ്റുമുട്ടും. 2013-ലും ഇതേ ടീമുകളാണ് സെമിയില്‍ ഏറ്റുമുട്ടിയത്. അന്ന് മെക്സിക്കോയെ 2-1ന് തോല്‍പ്പിച്ച് പനാമ ഫൈനലില്‍ എത്തിയിരുന്നു. 23ന് പുലര്‍ച്ചെ 3.30ന് നടക്കുന്ന ആദ്യ സെമിയില്‍ അമേരിക്കയും ജമൈക്കയും കളിക്കും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്യൂബയെ 6-0ന് പരാജയപ്പെടുത്തിയാണ് അമേരിക്ക സെമിയിലെത്തിയത്. ഹെയ്ത്തിക്കെതിരെ 1-0ന്റെ വിജയം നേടിയാണ് ജമൈക്ക അവസാന നാലില്‍ ഇടംപിടിച്ചത്.
കോസ്റ്ററിക്കക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്ദ്രെ ഗ്വര്‍ഡാഡോ നേടിയ ഏക ഗോളാണ് മെക്സിക്കോക്ക് സെമിബെര്‍ത്ത് സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട കളിയുടെ പരിക്ക് സമയത്താണ് ഗുര്‍ഡാഡോ പെനാല്‍റ്റിയിലൂടെ ടീമിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ആധിപത്യം മെക്സിക്കോക്കായിരുന്നെങ്കിലും നിശ്ചിത സമയത്ത് ഗോള്‍ നേടാന്‍ ഹെക്ടര്‍ ഹെരേര, കാര്‍ലോസ് വേല, ഗുര്‍ഡാഡോ, ഡോസ് സാന്റോസ് എന്നിവരടങ്ങിയ താരനിരക്ക് കഴിഞ്ഞില്ല. ഇതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്.
മറ്റൊരു ക്വാര്‍ട്ടറില്‍ ട്രിനിഡാഡിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്നാണ് പനാമ തുടര്‍ച്ചയായ രണ്ടാം തവണയും സെമിയിലെത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്കും തുടര്‍ന്ന് സഡന്‍ ഡെത്തിലേക്കും നീണ്ടത്. സഡന്‍ ഡെത്തില്‍ അഞ്ചിനെതിരെ ആറ് ഗോളുള്‍ക്കായിരുന്നു പനാമയുടെ വിജയം. ഷൂട്ടൗട്ടില്‍ രണ്ട് ടീമുകളും രണ്ട് കിക്കുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ 3-3 എന്ന നിലയിലായി. തുടര്‍ന്നാണ് കളി സഡന്‍ ഡെത്തിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ ഗ്വരേര, വില്ല്യംസ്, കെ. ജോണ്‍സ്, അബു ബാക്കര്‍, ആന്ദ്രെ ബൗക്വാഡ് എന്നിവര്‍ ട്രിനിഡാഡിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഷെല്‍ഡന്‍ ബത്തേയു, ജോവിന് ജോണ്‍സ്, ഡാനിയേല്‍ സൈറസ്, ലെസ്റ്റര്‍ പെല്‍റ്റിയര്‍ എന്നിവരുടെ ഷോട്ടുകള്‍ പിഴച്ചു. പനാമക്ക് വേണ്ടി റോമന്‍ ടോറസ്, എറിക് ഡേവിസ്, ആല്‍ബര്‍ട്ടോ ക്വിന്റേരോ എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചപ്പോള്‍ ഗബ്രിയേല്‍ ടോറസ്, അബ്ഡിയല്‍ അരോയോ, അര്‍മാന്‍ഡോ കൂപ്പര്‍, ഹാരോള്‍ഡ് കുമ്മിങ്സ്, ബ്ലാസ് പെരസ്, വാലന്റിന്‍ പിമെന്റല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: