കൊട്ടാരക്കര: പരിസ്ഥിതി സംഘടനകളുടെ ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍ പോയ സമരസമിതി നേതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഡ്വ.വികെ.സന്തോഷ്കുമാറിനെ കൊല്ലം ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വെളിയം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.
ഇന്നലെ രാവിലെ 9 മണിയോടെ നെടുമണ്‍കാവ് മുസ്ലീംപള്ളിക്ക് സമീപമാണ് സംഭവം. വെളിയം മാലയില്‍ മലപ്പത്തൂരില്‍ ക്രഷര്‍ യൂണിറ്റിനെതിരെ സംഘടിപ്പിച്ച ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍ നെടുമണ്‍കാവിലെ വീട്ടില്‍ നിന്നും കാറില്‍ യാത്ര തിരിച്ചതായിരുന്നു സന്തോഷ്കുമാര്‍. പള്ളിക്ക് സമീപം എത്തിയപ്പോള്‍ അതിവേഗതയില്‍ വന്ന ഇന്നോവ കാര്‍ സന്തോഷ് ഓടിച്ചിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ക്രഷര്‍ ഉടമയും അനുജനുമാണ് ഇന്നോവയിലുണ്ടായിരുന്നത്.
ഇടിയേറ്റ് തെറിച്ച് റോഡില്‍ വീണ സന്തോഷിനെ ഇവിടെയിട്ടും അക്രമികള്‍ തലങ്ങും വിലങ്ങും അക്രമിക്കുകയും ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്ക് അടിച്ച് വീഴ്ത്തുകയും ചെയ്തു. ഇതുവഴിവന്ന പോലീസ്ജീപ്പ് കണ്ട് അക്രമികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിന്തുടര്ന്ന് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അക്രമിസംഘത്തില്‍ ചിലര്‍ കടന്നു കളഞ്ഞു. ഇതില്‍ ചിലര്‍ പള്ളിയില്‍ നിന്നുവന്നാണ് അക്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന സന്തോഷ് പറഞ്ഞു.
സമരം മൂലം തങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടെന്നും നിന്നെ കൊല്ലാന്‍ ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും അക്രമി സംഘം വിളിച്ചുപറയുന്നുണ്ടായിരുന്നു. ക്രഷര്‍ ഉടമ നെടുമണ്‍കാവ് ആമിനാ മന്‍സിലില്‍ ഷാജഹാന്(44), അനുജന് ഫാത്തിമാ മന്‍സിലില്‍ നസീര്‍(43), മണികണ്ഠവിലാസത്തില്‍ ഗിരീഷ്കുമാര്‍(32) എന്നിവരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് ഇന്നലെ നെടുമണ്‍കാവില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. വെളിയം മാലയില്‍ മലപ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിനെതിരെ പരിസ്ഥിതി സംഘടനകളും ഹിന്ദുഐക്യവേദിയും കഴിഞ്ഞ അഞ്ഞൂറ് ദിവസമായി സമരത്തിലാണ്. 120 ഏക്കറിലധികം വരുന്ന ഭൂമി മയിലുകളുടെ ആവാസ സ്ഥാനവും സര്‍ക്കാരിന്റെ മിച്ചഭൂമിയുമാണ്. ഇത് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ നിരവധി തവണ പാറ മാഫിയ ആക്രമണം നടത്തിയിരുന്നു. സമരസമിതി നേതാക്കളായ മലപ്പത്തൂര്‍ മോഹനന്, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് എന്നിവര്‍ക്കുനേരെയും പോലീസിന്റെ ഒത്താശയോടെ നേരത്തെ കയ്യേറ്റശ്രമം നടന്നിരുന്നു. ഇവര്‍ക്ക് നിലവില്‍ വധഭീഷണിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: