തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക ജൂലൈ 31ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് കെ. ശശിധരന്‍നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തും. കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട പരാതികളുടെ സിറ്റിംഗ് എല്ലാ ജില്ലകളിലും കഴിഞ്ഞു. നാലംഗ കമ്മീഷന് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. ഇവ പരിഹരിച്ച് നടപടി എടുത്തശേഷം ബ്ലോക്ക് പഞ്ചായത്തിലെ പരാതികളും അതിനുശേഷം ജില്ലാ പഞ്ചായത്തുകളിലെയും പരാതികള്‍ പരിഹരിക്കും.
വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് 80 കേസുകള്‍ കോടതികളിലുണ്ട്. കേസില്‍ വിധി വരുന്ന മുറക്ക് തീരുമാനം എടുക്കും. കേസുകള്‍ക്കൊന്നും കോടതി സ്റ്റേ നല്‍കിയിട്ടില്ല. ഡി ലിമിറ്റേഷനുമായി ബന്ധപ്പെട്ട് പരാതികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും.
പ്രവാസി വോട്ട് നടപ്പിലാക്കാന്‍ സാധ്യതകുറവാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 22000 മണ്ഡലങ്ങളും ഒരുലക്ഷത്തിലധികം സ്ഥാനാര്‍ത്ഥികളും മത്സരിക്കാനുണ്ടാകും. പ്രവാസി വോട്ടിന് സര്‍ക്കാര്‍ തീരുമാനം എടുത്താലും ഇ വോട്ടിംഗോ ഇ ബാലറ്റോ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചുരുങ്ങിയ ദിവസം കൊണ്ട് നടപ്പിലാക്കാന്‍ സാധിക്കില്ല. പ്രവാസി വോട്ട് സംബന്ധിച്ച സൂപ്രീംകോടതിയില്‍ കേസും നിലനില്ക്കുന്നു. പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് വോട്ട് ചേര്‍ക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ടുമായി നേരിട്ട് വന്നാല്‍ വോട്ട് രേഖപ്പെടുത്താം.
വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേര്‍ക്കുന്നത് ജൂലൈ 25 വരെ ദീര്‍ഘിപ്പിച്ചു. ഇന്നലെയാണ് സമയപരിധി നിശ്ചയിച്ചിരുന്നതെങ്കിലും ഓണ്‍ലൈന്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതിനാലാണ് വോട്ടു ചേര്‍ക്കല്‍ 25വരെ ദീര്‍ഘിപ്പിച്ചത്. കരട് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം ആഗസ്റ്റില്‍ വീണ്ടും വോട്ട് ചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: