കളമശ്ശേരി: കൊച്ചി മെട്രോ നിര്‍മാണത്തിന്റെ മറവില്‍ അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ വ്യാപകമാകുന്നു. കളമശ്ശേരി നഗരസഭ പരിധിയില്‍ ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളില്‍ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടനിര്‍മാണം നടക്കുന്നത്. പൊതുസ്ഥലം കയ്യേറിയും ഗതാഗതത്തിന് തടസ്സമുണ്ടാക്കിയും നടക്കുന്ന നിര്‍മാണങ്ങള്‍ നഗരസഭാ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
അപ്പോളോ ടയേഴ്സ് ഗ്രൗണ്ടിനടുത്ത് വിവാദത്തിലുള്ള കെട്ടിടത്തിന്റെ മുന്‍ഭാഗം രണ്ടുനിലയായി പണിതുകൊണ്ടിരിക്കുകയാണ്. അനധികൃത നിര്‍മാണത്തെത്തുടര്‍ന്ന് കോടതിയില്‍ കേസ്സ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഷീറ്റ് മേഞ്ഞിരുന്ന ഭാഗം പൊളിച്ചുമാറ്റി കെട്ടിപ്പൊക്കി. തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് ഒരുനില കൂടി പണിത് ഷീറ്റ് മേഞ്ഞിരിക്കുകയാണ്. റോഡിലേക്ക് ഇറക്കിയാണ് ഷീറ്റ് ഇട്ടിട്ടുള്ളത്.
മെട്രോ റെയിലിന്റെ തൂണുകള്‍ വാര്ക്കുന്നതിനുവേണ്ടി ഈ കെട്ടിടത്തിന്റെ മുന്‍ഭാഗം മറച്ചുവച്ചിരുന്നതിനാല്‍ കെട്ടിടം പണി നടക്കുന്നത് പുറത്തുള്ളവര്‍ ശ്രദ്ധിച്ചിരുന്നില്ല. അനധികൃത നിര്‍മാണത്തിനെതിരെ നഗരസഭാധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
സൗത്ത് കളമശ്ശേരി പഴയ ദേശീയപാതയില്‍ പല കടകളും മുന്‍ഭാഗം റോഡിലേക്ക് ഇറക്കി പണിയുന്നുണ്ട്. കടകളുടെ മുന്‍ഭാഗം റോഡിലേക്ക് ഇറങ്ങിനില്ക്കുന്നതിനാല് റോഡിനു വീതി കുറയുകയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുകൊണ്ട് ഗതാഗതക്കുരുക്കും നിത്യസംഭവമാണ്.
എച്ച്എംടി കവല, കങ്ങരപ്പടി, നോര്‍ത്ത് കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും നിയമം ലംഘിച്ച് നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: