ന്യൂദല്‍ഹി: തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്തശേഷം മാത്രമേ തൊഴില്‍ നിയമഭേദഗതി നടപ്പാക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘടനകളുമായുള്ള ആശയവിനിമയം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 46-ാമത് തൊഴിലാളി സമ്മേളനം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
സമവായത്തിലൂടെ നിയമങ്ങള്‍ പരിഷ്കരിക്കുവാനുളള എല്ലാ ശ്രമങ്ങളും തുടരുന്നു. കുറഞ്ഞ സര്‍ക്കാര്‍ പരമാവധി ഭരണം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തൊഴില്‍ നിയമങ്ങളിലെ പരിഷ്ക്കരണങ്ങള്‍, പ്രധാനമന്ത്രി പറഞ്ഞു.
വ്യവസായവും വ്യവസായികളും തമ്മിലും രാജ്യവും സര്‍ക്കാരും തമ്മിലും തൊഴിലാളിയും തൊഴിലാളി സംഘടനയും തമ്മിലുമുള്ള താത്പര്യങ്ങളെ വേര്‍തിരിക്കുന്നത് ചെറിയ ഒരു രേഖമാത്രമാണ്. വ്യവസായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ വ്യവസാസികളെ സംരക്ഷിക്കണമെന്ന് പറയാറില്ല. ഇത്തരത്തിലൊരു ചെറിയ രേഖയുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നിലവിലെ സാഹചര്യങ്ങള്‍ മറികടക്കുന്നതിനും ആവശ്യമായ ശ്രമങ്ങള്‍ വേണം.
രാജ്യത്ത് അപ്രന്റീസുകളുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുന്നു. നിലവിലുള്ള മൂന്ന് ലക്ഷത്തില്‍നിന്നും കുറഞ്ഞത് 20 ലക്ഷത്തിലേക്കെങ്കിലും അപ്രന്റീസുകളുടെ എണ്ണം ഉയര്‍ത്തേണ്ടതുണ്ട്. ചൈനയില്‍ ഇത് 2 കോടിയും ജപ്പാനില്‍ ഒരു കോടിയും ജര്‍മ്മനിയില്‍ 30ലക്ഷവുമാണ്. നമുക്ക് മുന്നോട്ടുപോകണമെങ്കില്‍ യുവാക്കള്‍ക്ക് അവസരം നല്‍കുക തന്നെവേണം, മോദി ചൂണ്ടിക്കാട്ടി.
തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് ഭാരത സമൂഹത്തില്‍ അവബോധം വളര്‍ത്തേണ്ടത് അത്യന്താപേക്ഷിതം. തൊഴിലാളി അസന്തുഷ്ടനാണെങ്കില്‍ രാജ്യം സന്തുഷ്ടമാകില്ല. ആഗ്രഹിക്കുന്ന ലക്ഷ്യം കൈവരാന്‍ നിയമങ്ങള്‍ കൊണ്ട് മാത്രം കഴിയില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, തൊഴിലാളി സംഘടനകള്‍, വ്യവസായികള്‍, സര്‍ക്കാര്‍ എന്നിവരുടെ സംയുക്ത ശ്രമത്തിലൂടെ മാത്രമെ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് അനുഗുണമായ ഫലങ്ങള്‍ ഉണ്ടാക്കാനാവൂ എന്നും വ്യക്തമാക്കി.
പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താനുളള തൊഴിലാളികളുടെ ശ്രമങ്ങള്‍ക്ക് വ്യവസായികളും തൊഴിലാളി സംഘടനകളും പിന്തുണ നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
നാഷണല്‍ കരിയര്‍ സര്‍വീസ് പോര്‍ട്ടല്‍, എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് നവീകരണം തുടങ്ങിയവയ്ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. കേന്ദ്രന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, ബന്ദാരു ദത്താത്രേയ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: