തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന.് തുറമുഖവകുപ്പു മന്ത്രി കെ.ബാബു അറിയിച്ചതാണിക്കാര്യം. വൈകിട്ട് 3.30ന് വിഴിഞ്ഞത്ത് നിര്‍മാണോദ്ഘാടനം നടക്കും. നാലുവര്‍ഷമാണ് നിര്‍മാണ കാലാവധിയെങ്കിലും രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തുറമുഖത്തിന്റെ നിര്‍മാണക്കരാര്‍ സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്സുമായി ആഗസ്റ്റ് 17ന് (ചിങ്ങം ഒന്ന്) തിരുവനന്തപുരത്ത് ഒപ്പുവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അദാനി പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കരണ്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
തുറമുഖത്തിനുവേണ്ടി ആവശ്യമുള്ള ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞു. ഇനി പത്തുശതമാനം മാത്രമാണ് ബാക്കിയുള്ളത്. 230 ഏക്കറാണ് ആകെ വേണ്ടത്. ഇനി ഏറ്റെടുക്കാനുള്ളത് 32 ഏക്കര്‍ വരും. ഇവിടെ സ്ഥിതിചെയ്യുന്ന ഹോട്ടലുകളുടെ ഉടമകളില്‍ ഒരാളൊഴികെ മറ്റെല്ലാവരും സമ്മതപത്രം നല്‍കിക്കഴിഞ്ഞു. ഈ ഒരാളില്‍നിന്ന് ഉടന്‍തന്നെ സമ്മതപത്രം ലഭിക്കുമെന്ന് കരുതുന്നു. ഈ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തുനിന്നാണ് തുറമുഖത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്.
തുറമുഖ നിര്‍മാണത്തിന് ആവശ്യമായ പാറ ലഭിക്കാനായി ക്വാറികള്‍ വേണ്ടിവരുമെന്ന് അദാനി ഗ്രൂപ്പിന്റെ സാങ്കേതികവിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാകുമാരിയില്‍നിന്ന് പാറ കൊണ്ടുവരാമെന്ന് കരുതിയെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്ന നിയമതടസ്സങ്ങളുണ്ട്. അതിനാല്‍ കേരളത്തില്‍നിന്നുതന്നെ പാറ ലഭ്യമാക്കാന്‍ നിലവിലെ നിയമം അനുസരിച്ച് വേണ്ടതുചെയ്യാമെന്ന് മുഖ്യമന്ത്രി അദാനി പോര്‍ട്സിന് ഉറപ്പുകൊടുത്തിട്ടുണ്ട്. തുറമുഖനിര്‍മാണത്തിനു വേണ്ടി അദാനി ഗ്രൂപ്പ് ഉടന്‍തന്നെ പുതിയ കമ്പനി രൂപീകരിക്കും. ഗുജറാത്തിലെ പാരദ്വീപ് തുറമുഖ നിര്‍മാണത്തിന് നേതൃത്വം നല്കിയ സന്തോഷ് മഹാപത്രയായിരിക്കും കമ്പനിയുടെ ഡയറക്ടറെന്നും മന്ത്രി പറഞ്ഞു.
കബോട്ടാഷ് നിയമത്തില്‍ ഇളവ് വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. തുറമുഖനിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഇളവ് ലഭിച്ചാല്‍ മതിയാകും. എന്നാല്‍ ഇളവ് ആവശ്യപ്പെട്ട് ഉടന്‍ തന്നെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതും. പദ്ധതിപ്രദേശത്തേക്കുള്ള റെയില്‍ പാതയ്ക്കായി സര്‍വെ നടന്നുകഴിഞ്ഞു. ഇനി നോട്ടിഫൈ ചെയ്ത് സ്ഥലമേറ്റെടുക്കുകയാണ് വേണ്ടത്.
വെള്ളം പദ്ധതിപ്രദേശത്ത് എത്തിക്കാനുള്ള നടപടി പൂര്‍ത്തിയായി. വൈദ്യുതി എത്തിക്കാനുള്ള ജോലി നടന്നുവരികയാണ്. മന്ത്രിസഭയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തുറമുഖ വകുപ്പു മന്ത്രി കെ. ബാബു, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം എംപി ശശി തരൂരും യോഗത്തില്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, തുറമുഖ വകുപ്പു സെക്രട്ടറി ജെയിംസ് ജോസഫ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡി എ.എസ്. സുരേഷ് ബാബു തുടങ്ങിയവരും അദാനി പോര്ട്സിനുവേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കരണ്‍ അദാനി, ഡയറക്ടര്‍ ഗുഡേന ജെ.റാവു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: