ന്യൂദല്‍ഹി: ഭാരതത്തിന്റെ വികസനത്തിനായുള്ള പ്രധാന തീരുമാനങ്ങള്‍ ഈ വര്‍ഷകാല സമ്മേളനത്തിലെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് പ്രധാനബില്ലുകള്‍ സഭയില്‍ പാസാക്കാനാകുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. രാജ്യത്തിന്റെ പ്രതീക്ഷകള്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിഫലിക്കുമെന്നാണ് തന്റെ വിശ്വാസം.
ഈ സമ്മേളനം വളരെ ഫലപ്രദമായിരിക്കുമെന്ന് താന്‍ കരുതുന്നു. പാര്‍ലമെന്റില്‍ ആരോഗ്യപരമായ സംവാദങ്ങള്‍ നടക്കണം. പ്രധാന ബില്ലുകള്‍ പാസാകുമെന്നാണ് തന്റെ പ്രതീക്ഷ. സഭ സുഗമമായി മുന്നോട്ടുപോകാന്‍ എല്ലാവരും സഹകരിക്കണം.
ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും സൃഷ്ടിപരമായ അന്തരീക്ഷം ഉണ്ടായിരുന്നതെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു മോദി.
പാര്‍ലമെന്റില്‍ എത്തുന്നതിനു മുന്‍പ് മോദി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രിസംഘം പിന്നീട് സ്പീക്കര്‍ സുമിത്രാ മഹാജനുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം തങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ലെന്നും ജനാഭിലാഷം ചര്‍ച്ചചെയ്യപ്പെടുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: