മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ ആരംഭിച്ച മഴയ്ക്ക് ഇപ്പോഴും ശമനമില്ല. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ രണ്ട് പേര് മരിച്ചു. ഹിന്ദ്മാത, കിങ് സര്‍ക്കിള്‍, വാദാല, സിയോണ്‍, മാതുങ്ക, മാഹിം, കുര്‍ള, ധാരാവി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
പ്രദേശത്തെ ഗതാഗത സംവിധാനങ്ങള്‍ കനത്തമഴയിലും വെള്ളപ്പെക്കത്തിലും താറുമാറായിട്ടുണ്ട്.
അടുത്ത 48 മണിക്കൂറില്‍ മുംബൈയില്‍ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. താനെ, പല്‍ഗാര്‍ തുടങ്ങിയ ജില്ലകളിലെ സ്കൂളുകള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ മുംബൈയിലെ കൊളാബയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 15.8 എം.എം മഴ പെയ്തെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുംബൈയില്‍ നാലോളം വിമാനങ്ങളുടെ ലാന്‍ഡിങ് റദ്ദാക്കി. കനത്ത മഴമൂലം റണ്‍വേ കാണാന്‍ സാധിക്കാത്തതിനാലാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.
ചില ട്രെയിന്‍ സര്‍വീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ റയില്‍വേയില്‍ നിന്നുള്ള ചില എക്സ്പ്രെസ് ട്രെയിനുകള്‍ റദ്ദാക്കി. പല്‍ഗാര്‍ ബോയിസര്‍ സ്റ്റേഷനുകളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. അതുപോലെ റോഡ് ഗതാഗതവും ദുഷ്കരമായിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് നിരവധി സബ് അര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. ട്രെയിനുകള്‍ പലതും 30 മിനിറ്റോളം വൈകിയാണ് ഓടുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നാല് വിമാനങ്ങള്‍ തിരിച്ചിറക്കി.
മഴയെ തുടര്‍ന്ന് മഹാരാഷ്ട്ര എസ്. എസ്. സി ബോര്‍ഡ് നടത്തുന്ന സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ വൈകിയാല്‍ അവര്‍ക്ക് പരീക്ഷ എഴുതാന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: