കോട്ടയം: മരങ്ങാട്ടുപള്ളിയില്‍ ദളിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച്
അന്വേഷണത്തിന് മജിസ്ട്രേട്ട് മേല്‍നോട്ടം വഹിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി.കോശി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിനുള്ള നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. മരിച്ച സിബിയുടെ ബന്ധുക്കളുടെ പരാതി സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെ.ബി.കോശി.
മരണത്തെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. സിബിയുടെ മൃതദേഹവുമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത് മൃതദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജെ.ബി.കോശി പറഞ്ഞു.ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ പെടാതെ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും കമ്മിഷന് നിര്‍ദ്ദേശിച്ചു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു. സിബി പോലീസ് സ്റ്റേഷനില്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
ഒരാളെ സ്റ്റേഷനില്‍ കൊണ്ടുവരുമ്പോഴും അതിനുശേഷവുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പാലിച്ചിരുന്നില്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പാലിച്ചല്ല സിബിയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ചിട്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയില്ല. സിബിയുടെ ദേഹത്തുണ്ടായിരുന്ന മുറിവുകളെപ്പറ്റി പോലീസ് രേഖപ്പെടുത്തിയില്ല.
അതിനാല്‍ കസ്റ്റഡിയില്‍ എടുത്തതിനുശേഷമാണോ അതിനു മുമ്പാണോ യുവാവിനു പരുക്കേറ്റതെന്നു വ്യക്തമാക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല. അറസ്റ്റ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയായിരുന്നുവെങ്കില് വിവാദം പോലും ഉണ്ടാകുമായിരുന്നില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: