ഇടുക്കി:ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യത്തിന് സൗകര്യവും ജീവനക്കാരുമില്ലാതെ സംസ്ഥാനത്തെ ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസര്‍മാര്‍ ക്ലേശിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡിപ്പാര്ട്ട്മെന്റുവഴി നടത്തുന്ന എല്ലാ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കേണ്ടത് ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസര്‍മാരാണ്.
സംസ്ഥാനത്ത് 48 ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസര്‍മാരാണുള്ളത്. മിക്കയിടങ്ങളിലും അടിസ്ഥാന സൗകര്യമില്ലാത്ത വാടകമുറികളിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം. ചിലയിടങ്ങളില്‍ സന്നദ്ധസംഘടനകളുടെ കടാക്ഷത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ട്രൈബല്‍ ഡിപ്പാര്ട്ടുമെന്റില് നിന്നും പട്ടികവര്‍ഗക്കാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് അടിസ്ഥാന വികസനത്തിനായി നല്‍കുന്നത്. ഈ തുക പട്ടികവര്ഗക്കാരിലെത്തിക്കുകയെന്ന പ്രധാന ചുമതലയാണ് ഓഫീസര്‍മാര്‍ക്കുള്ളത്. ഓഫീസര്‍മാരെ സഹായിക്കാന്‍ 4000 രൂപ പ്രതിമാസം ഓണറേറിയത്തില്‍ ട്രൈബല്‍ പ്രമോട്ടര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ ഒരു വര്‍ഷത്തേക്കാണ് നിയമിക്കുന്നത്.
കേവലം 4000 രൂപ മാത്രം ലഭിക്കുന്നതിനാല്‍ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുമാകുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ പട്ടികവര്‍ഗക്കാരുടെ ഊരുകൂട്ടം വിളിക്കുന്നത് മുതല്‍ ഇവര്‍ക്ക് വീട് അനുവദിച്ച് അത് പൂര്‍ത്തീകരിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസറുടെ മേല്മോട്ടത്തിലാണ് നടത്തേണ്ടത്.
റോഡുപോലുമില്ലാതെ കാടും മേടും താണ്ടിയുള്ള യാത്രയില്‍ യാത്രാചിലവായി സര്‍ക്കാരില്‍ നിന്നും ഈ ഉദേ്യാഗസ്ഥര്‍ക്ക് കിട്ടുന്നതാകട്ടെ ഒരു മാസം 250 രൂപയാണ്. ട്രൈബല്‍ ഹോസ്റ്റലുകളുള്ള പ്രദേശമാണെങ്കില്‍ ഇവിടേയ്ക്കുള്ള പണത്തിന്റെ ഇടപാടും എല്ലാ പേപ്പര്‍ വര്‍ക്കുകളും ഓഫീസര്‍ തന്നെ ചെയ്യണം.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെയും ഓഫീസര്‍മാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: