തിരുവനന്തപുരം: ഓണപ്പരീക്ഷ ഓണത്തിനുമുമ്പ് നടത്തുക, പാഠപുസ്തക വിതരണത്തില്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്.
സംസ്ഥാന സെക്രട്ടറിയടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി എ. പ്രസാദ്, ജോയിന്റ് സെക്രട്ടറി ആര്. അശ്വിന്, സംസ്ഥാന സമിതിയംഗം സുബിത്ത്, ജില്ലാ കണ്‍വീനര്‍ എ.എസ്. അഖില്‍, ജില്ലാ സമിതിയംഗം അഖില്‍, പ്രവര്‍ത്തകരായ അനന്തന്, വിഷ്ണു, കണ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പ്രസാദിന്റെ കാലിനും അഖിലിന്റെ തോളെല്ലിനും പൊട്ടലുണ്ട്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ ആയുര്‍വേദ കോളേജിന് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡുകളുപയോഗിച്ച് തടഞ്ഞു. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനായി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് ഒരുങ്ങവെയാണ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തത്. മുന്‍നിരയിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറിയടക്കമുള്ള ഭാരവാഹികളെ പോലീസുകാര്‍ വളഞ്ഞിട്ട് തല്ലിച്ചതച്ചു.
നിലത്തുവീണിട്ടും പോലീസ് മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെയാണ് പ്രസാദിന്റെ കാലിനും അഖിലിന്റെ തോളെല്ലിനും പൊട്ടലുണ്ടായത്. അടിയേറ്റ് നിലത്തുവീണ സംസ്ഥാന ഭാരവാഹികളുടെ സമീപത്തേക്ക് ഓടിയെത്തിയ പ്രവര്‍ത്തകരെ പോലീസ് ഓടിച്ചിട്ടു തല്ലി. അടിയേറ്റുവീണവരെ ആശുപത്രിയിലെത്തിക്കണമെന്ന ആവശ്യം പോലീസ് ചെവിക്കൊണ്ടില്ല. സ്ഥലത്തെത്തിയ ദേശീയ നിര്‍വാഹകസമിതിയംഗങ്ങളായ അരുണ്‍കുമാര്‍, വിനീത്, ജോയിന്റ് സെക്രട്ടറി മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: