മെല്‍ബണ്‍: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ സീരി എ ടീം റോമയെ ഷൂട്ടൗട്ടില്‍ 5-4നാണ് സിറ്റി പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് 2-2ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ ഗോളി ജോ ഹാര്‍ട്ടിന്റെ മിന്നുന്ന പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം സമ്മാനിച്ചത്. അവസാന രണ്ട് കിക്കുകള്‍ എടുത്ത കെയ്റ്റയുടെയും ഡൗംബിയയുടെയും കിക്കുകള്‍ തടഞ്ഞാണ് ജോഹാര്ട്ടാണ് സിറ്റിക്ക് ജയം ഒരുക്കിയത്. കഴിഞ്ഞ ദിവസം റോമ ഷൂട്ടൗട്ടില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്നലെ കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ സിറ്റി ലീഡ് നേടി. ലിവര്‍പൂളില്‍ നിന്ന് ഈ സീസണില്‍ സിറ്റി സ്വന്തമാക്കിയ സൂപ്പര്‍താരം റഹീം സ്റ്റെര്‍ലിങാണ് തന്റെ അരങ്ങേറ്റ മത്സരത്തില്‍ ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. ജൂലൈ 14ന് 49 മില്ല്യണ്‍ പൗണ്ട് ചെലവാക്കിയാണ് ലിവര്‍പൂളില്‍ നിന്ന് സ്റ്റെര്‍ലിങിനെ സിറ്റി സ്വന്തമാക്കിയത്.
ലീഡ് നേടിയ സിറ്റി താരങ്ങളുടെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. അഞ്ച് മിനിറ്റിനകം മിറാലെം യാനിക് റോമക്കായി സമനില ഗോള്‍ കണ്ടെത്തി. പിന്നീട് 51-ാം മിനിറ്റില്‍ ഇഹാനേച്ചോയുടെ ഗോളോടെ സിറ്റി വീണ്ടും മുന്നിലെത്തി. എന്നാല്‍ കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ ആദം ലാജിക് വീണ്ടും റോമയെ ഒപ്പമെത്തിച്ചു. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി യായാ ടൂറേ, ജീസസ് നവാസ്, റോണി ലോപ്പസ്, ജോ ഹാര്‍ട്ട്, ജെയിംസ് ഹോസ്ഫീല്ഡ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അലക്സാണ്ടര്‍ കൊറളോവിന്റെ കിക്ക് ലക്ഷ്യം തെറ്റി. റോമക്കായി നെയ്ന്ഗോലന്, ലാജിക്ക്, ഡെസ്ട്രോ, ഇയാഗോ ഫാല്‍കോ എന്നിവരാണ് ലക്ഷ്യം കണ്ടത്. അടുത്ത മത്സരത്തില്‍ 24ന് മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: