ന്യൂദല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ കാലാനുസൃത മാറ്റം വരുത്താമെന്ന് ദല്‍ഹിയില്‍ സമാപിച്ച തൊഴിലാളിസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. തൊഴില്‍ നിയമ പരിഷ്ക്കരണവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണിത്. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രൂപീകരിച്ച 5 സമിതികളില്‍ നാലും തീരുമാനങ്ങളെടുത്തപ്പോള്‍ ബോണസ് പരിധി ഉയര്‍ത്താനുള്ള വിഷയം ചര്‍ച്ച ചെയ്ത സമിതിമാത്രം തീരുമാനമാകാതെ പിരിഞ്ഞു.
രാജ്യത്തെ തൊഴില്‍ നിയമ പരിഷ്ക്കരണ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി രൂപീകരിച്ച സമിതി വാശിയേറിയ വാദപ്രതിവാദങ്ങള്ക്കവസാനം, സര്‍ക്കാര്‍-തൊഴിലുടമ-തൊഴിലാളിസംഘടന എന്നിവരടങ്ങിയ ത്രികക്ഷി സംവിധാനം ചര്‍ച്ച ചെയ്ത ശേഷം മാത്രമേ പരിഷ്ക്കരണം നടപ്പാക്കാവൂ എന്ന തീരുമാനത്തിലെത്തി. ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.സി.കെ സജിനാരായണനായിരുന്നു സമിതി അധ്യക്ഷന്‍. ത്രികക്ഷി സംവിധാനത്തിന് തൊഴില്‍ നിയമ ചരിത്രത്തിലെ പങ്ക് ആവര്‍ത്തിച്ചുറപ്പിച്ചാണ് സമിതി തീരുമാനം. എല്ലാ തൊഴില്‍ നിയമ ഭേദഗതിയുടേയും പ്രധാനമായ മൂന്നുദ്യേശങ്ങള് തൊഴിലാളി ക്ഷേമം, സ്ഥാപനങ്ങളുടെ നന്മ, വ്യവസായരംഗത്തെ സമാധാനം എന്നിവയാണ്. ഇതുമൂന്നും സഫലീകരിക്കുന്ന രീതിയിലുള്ള ഭേഗഗതികള്ക്ക് തൊഴിലാളി സമ്മേളനം അനുമതി നല്കി.
സംഘടിത-അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കെല്ലാം സാമൂഹ്യസുരക്ഷിതത്വ നയം ഉണ്ടാക്കണമെന്ന ആവശ്യവും സമ്മേളനം അംഗീകരിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ആവശ്യം സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് നടപ്പാക്കാനും തീരുമാനമായി.
കരാര്‍-സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യവേതനം, മിനിമം വേതനം ഉയര്‍ത്തണം, അംഗന്‍വാടി-ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ദ്ധനവ് നടപ്പാക്കണം തുടങ്ങി കഴിഞ്ഞ മൂന്ന് തൊഴിലാളി സമ്മേളനങ്ങളിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ സമ്മേളനത്തെ അറിയിച്ചു. 2013ന് ശേഷം ഇതാദ്യമായി നടക്കുന്ന തൊഴിലാളി സമ്മേളനം ഫലപ്രദമായ തീരുമാനങ്ങളുമായാണ് പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: