കോഴിക്കോട്: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി കേരളത്തില്‍ മൂന്നാം രാഷ്ട്രീയ ബദലായി മാറാനുള്ള കര്‍മ്മ പദ്ധതിക്ക് കോഴിക്കോട് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗം രൂപം നല്കി. മുന്നണി രാഷ്ട്രീയത്തിന്റെ പ്രീണന സമീപനങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഭൂരഹിതരുടെയും സമര മുന്നണിക്ക് ബിജെപി നേതൃത്വം നല്‍കും.
ബിജെപി വര്‍ഷങ്ങളായി ഉന്നയിക്കുന്ന സുപ്രധാനമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് അരുവിക്കര തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ കേരളം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വിവക്ഷകളില്‍ കേരളത്തില്‍ മുന്നണി നേതൃത്വങ്ങള്‍ പുലര്‍ത്തിയിരുന്ന നിലപാടുകള്‍ തെറ്റായിരുന്നുവെന്ന തിരിച്ചറിവും ന്യൂനപക്ഷ പ്രീണനം കേരളത്തെ ഭീകരമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന ബിജെപിയുടെ മുന്നറിയിപ്പും ശരിയായിരുന്നുവെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കണമെന്നും പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നുള്ള ബിജെപിയുടെ ആഹ്വാനം കേരളം ഏറ്റെടുത്തിരിക്കുന്നതിന്റെ ദൃഷ്ടാന്തമായാണ് അരുവിക്കര തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാടിനെ ശരിവെക്കുന്നതാണ്.
സംസ്ഥാനത്ത് എന്‍ഡിഎ യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നേറാനാണ് ബിജെപി നീക്കം. മുന്നണിയില്‍ ചേരാന്‍ തയാറായ പ്രമുഖ വ്യക്തികളെയും വിവിധ സമൂഹങ്ങളെയും ആകര്‍ഷിക്കാന്‍ പ്രത്യേകപരിശ്രമം നടത്തും. അരുവിക്കരയില്‍ ബിജെപിക്കനുകൂലമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ എന്‍ഡിഎയില്‍ ചേര്‍ക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.
കേരളത്തിലെ വിവിധ ഹിന്ദു സാമുദായിക സംഘടനകളെയും ഒരുമിച്ചു നിര്‍ത്താന്‍ ബിജെപി നേതൃത്വം നല്‍കും. അടുത്ത് വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് കോഴിക്കോട്ട് നടന്ന നേതൃയോഗം ആവിഷ്കരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാര നടപടികള്‍ താഴേത്തലം വരെ നടപ്പിലാക്കുന്നതിനാവശ്യമായ നേതൃപരമായ പങ്ക് പാര്‍ട്ടി നിര്‍വ്വഹിക്കും.
ദേശീയ തലത്തില്‍ ആവിഷ്കരിച്ച കര്‍മ്മ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനും പാര്‍ട്ടി സംവിധാനം സുസജ്ജമാക്കും. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലേക്ക് ആവിഷ്കരിച്ച കര്‍മ്മ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് പി. കെ. കൃഷ്ണദാസ്, വി. മുരളീധരന്, കെ.പി. ശ്രീശന്, എം.ടി. രമേശ്, കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന് എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: