കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെ പ്രതിചേര്‍ക്കാതെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആറ് പ്രതികളാണുള്ളത്. സലിംരാജിന്റെ ബന്ധുക്കളായ അബ്ദുല്‍ മജീദ്, അബ്ദുല്‍ സലാം എന്നിവര്‍ പ്രതികളാണ്. ഇവരെ കൂടാതെ റവന്യൂ ഉദ്യോഗസ്ഥരായ മൊറാദ്, കൃഷ്ണകുമാരി, കെ.സാബു, ഗീവര്‍ഗീസ് എന്നിവരും പ്രതികളാണ്.
‘ഒരുവര്‍ഷമെടുത്ത് നടത്തിയ അന്വേഷണത്തിന് ശേഷമാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സലിംരാജിന്റെ സഹോദരീ ഭര്‍ത്താവ് അബ്ദുല്‍ മജീദ്, സഹോദരന്മാരായ മുഹമ്മദലി, സലാം എന്നിവര്‍ ചേര്‍ന്നു തണ്ടപ്പേര് തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബിഎംവി റോഡില്‍ എന്‍.എ. ഷരീഫയുടെ 25 കോടി രൂപ വിലവരുന്ന ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നതാണു കേസ്. 2007 കാലഘട്ടത്തിലാണ് റവന്യൂ രേഖകള്‍ തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബിഎംവി റോഡിലെ എന്‍.എ. ഷരീഫയുടെ ഉടമസ്ഥതയിലെ 25 കോടിയോളം രൂപ വിലവരുന്ന ഭൂമിയുടെ ഉടമസ്ഥത മാറ്റിയത്.
സിബിഐ നടത്തിയ പരിശോധനയില്‍ ഗീവര്‍ഗീസിന്റെ വീട്ടില്‍നിന്നു വിദേശ കറന്‍സിയും മുറാദിന്റെ വീട്ടില്‍നിന്നു വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജ് തണ്ടപ്പേര് തിരുത്തിയെന്ന ആരോപണം നേരിടുന്നുണ്ട്. നേരത്തെ ഈ കേസിലെ പോലീസ് എഫ്ഐആറിലും സലിംരാജ് പ്രതിയായിരുന്നില്ല. എന്നാല്‍ ഭൂമിതട്ടിപ്പിന് ഇരയായവര്‍ പലതരത്തില്‍ സലിംരാജിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: