കോഴിക്കോട്: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ മലപ്പുറം മേഖലാ പാസ്പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണന് മുമ്പും നിരവധി കേസുകളില്‍ ആരോപണവിധേയന്. വ്യാജ സര്ട്ടിഫിക്കറ്റിനുടമയെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററായി നിയമിച്ചതു മുതല്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഇന്സ്പെക്ഷന് ക്വാര്‍ട്ടേഴ്സില്‍ അനാശാസ്യം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയതുവരെയുള്ള നിരവധി കേസുകളില്‍ ഇദ്ദേഹം പ്രതിസ്ഥാനത്തായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഉന്നതങ്ങളിലുള്ളവരുമായുള്ള അടുത്ത ബന്ധം രാമകൃഷ്ണന് എല്ലായ്പ്പോഴും തുണയായി.
പി. രാമകൃഷ്ണന് തപാല്‍ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായിരിക്കുമ്പോഴുണ്ടായ വയനാട് മൂലങ്കാവ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ നിയമനം ഏറെ വിവാദമയിരുന്നു. വ്യാജ എസ്എസ്എല്‍സി സര്ട്ടിഫിക്കറ്റിനുടമയ്ക്കാണ് അന്ന് നിയമനം ലഭിച്ചത്. പ്രസ്തുത ജോലിക്ക് അപേക്ഷിച്ച മറ്റൊരു ഉദ്യോഗാര്‍ത്ഥി നല്കിയ പരാതിയെത്തുടര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവരം പുറത്താവുന്നത്.
മൂലങ്കാവ് സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടാത്ത കാലത്തുള്ള സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിന് എത്തിയ യുവതിയെയാണ് ഇദ്ദേഹം ഇന്റര്‍വ്യൂവിന് ശേഷം തെരഞ്ഞെടുത്തത്. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയതും വ്യാജ സീലും ഒപ്പും ഉപയോഗിച്ച്. ഇതേച്ചൊല്ലിയുണ്ടായ കേസിലും രാമകൃഷ്ണന് സമര്‍ത്ഥമായി രക്ഷപ്പെട്ടു.
തപാല്‍ വകുപ്പില്‍ കോഴിക്കോട് സീനിയര്‍ സൂപ്രണ്ടായി ജോലി ചെയ്യുമ്പോഴാണ് പാലക്കാട്ടേക്ക് സ്ഥലം മാറ്റം ഉണ്ടാകുന്നത്. തുടര്‍ന്ന് ഉന്നത സ്വാധീനമുപയോഗിച്ച് പാസ്പോര്‍ട്ട് ഓഫീസറായി ഡപ്യൂട്ടേഷന് തരപ്പെടുത്തി. അനാശാസ്യം ആരോപിച്ച് വെസ്റ്റ്ഹില്‍ ഇന്സ്പെക്ഷന് ബംഗ്ലാവില്‍ വെച്ച് പിടിയിലായെങ്കിലും കേസ് ഒതുക്കിത്തീര്‍ത്തു. കോണ്‍ഗ്രസിലെ ഉന്നത ബന്ധങ്ങളാണ് രാമകൃഷ്ണന് എന്നും തുണയായത്. നിരവധി അഴിമതി ആരോപണങ്ങള്‍ നിരന്തരമായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് രാമകൃഷ്ണന് സിബിഐ നിരീക്ഷണത്തിലാവുന്നതും കയ്യോടെ പിടിക്കപ്പെടുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: