ആലപ്പുഴ: കള്ളുഷാപ്പ് തൊഴിലാളി മിത്രക്കരി വലിയ പറമ്പില്‍ രാമചന്ദ്രനെ (അംബി-64) കൊന്ന് ഷാപ്പിലെ ഫ്രീസറിനുള്ളില്‍ ഒളിപ്പിച്ച കേസിലെ പ്രതി ആസാം സ്വദേശി ആകാശ് ദീപി(24)നെ ആസാമില്‍ നിന്നും കേരളാ പോലീസ് പിടികൂടി. ആസാമില്‍ മസൂളിയിലെ വീടിനു സമീപത്തെ ഒളിത്താവളത്തില്‍ എത്തിയ ആകാശിനെ ആസാം പോലീസ് കസ്റ്റഡിയില്‍ എടുത്ത് കേരളാ പോലീസിന് കൈമാറുകയായിരുന്നുവെന്നാണ് വിവരം.
ഗുവാഹത്തിയില്‍ നിന്ന് എട്ടു മണിക്കൂര്‍ അകലെയുള്ള ദ്വീപാണ് മസൂളി. ബ്രഹ്മപുത്ര നദിയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലെ നിവാസിയാണ് ആകാശ്. ഒരു മണിക്കൂര്‍ ജലമാര്‍ഗം യാത്ര ചെയ്താലെ ഇവിടെ എത്താന്‍ പറ്റു. കൊലയ്ക്ക് ശേഷം തകഴിയില്‍ നിന്ന് രക്ഷപെട്ട ആകാശ് സീമാന്ധ്ര, ബെംഗളുരു എന്നിവിടങ്ങളില്‍ തങ്ങിയ ശേഷമാണ് നാട്ടില്‍ എത്തിയതെന്നാണ് വിവരം.പലതവണ സിം കാര്‍ഡ് മാറിയ ഇയാള്‍ ഭാര്യയെ വിളിക്കുന്നതു സൈബര്‍സെല്ലിന്റെ സഹായത്തോടെ പിന്തുടര്ന്നാണ് വലയിലാക്കിയത്.
കഴിഞ ദിവസം ഇയാള്‍ ആസാമിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആസാം പോലീസ് പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എടത്വാ എസ്ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അടുത്ത ദിവസം തന്നെ പ്രതിയുമായി കേരളത്തിലേക്ക് മടങ്ങും. തീവണ്ടി ടിക്കറ്റ് കിട്ടാത്തതാണ് ഇവരുടെ മടക്കയാത്ര വൈകിക്കുന്നത്.
കഴിഞ്ഞ പത്തിന് രാവിലെയാണ് തകഴി കേളമംഗലം കള്ളുഷാപ്പിലെ പാചകക്കാരനായ രാമചന്ദ്രനെ കൊന്ന് മൃതദേഹം ഷാപ്പിലെ ഫ്രീസറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടുത്തെ ജീവനക്കാരനായ ആകാശ് ദീപിനെ അന്നു മുതല്‍ കാണാതാകുകയായിരുന്നു. അന്നേ ദിവസം പുലര്‍ച്ചെ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ട തിരുവനന്തപുരം കഴക്കൂട്ടത്തെ സുഹൃത്തിനെയും ബംഗഌരുവിലെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കൂടാതെ ആകാശ് ദീപ് അഞ്ചുവര്‍ഷം ജോലിചെയ്ത എറണാകുളത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: