കോതമംഗലം: വിവാദമായ ആനവേട്ടക്കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ കുട്ടമ്പുഴ കുവപ്പാറ പുത്തന്‍പുരയില്‍ എല്‍ദോസിന്റെ സഹായിയായ തലക്കോട് ളായിപ്പിള്ളില് പ്രദീപ്(39)നെ അന്വേഷണസംഘം അറസ്റ്റ്ചെയ്തു.കോതമംഗലം റവന്യൂടവറില്‍ ട്രാവല്‍ ഏജന്‍സി നടത്തിവരികയായിരുന്നു പ്രദീപ് പ്രധാനപ്രതിയായ എല്‍ദോസിനൊപ്പം ആനക്കൊമ്പ് വ്യാപാരത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൂടാതെ ആനക്കൊമ്പ് വേട്ട സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെ എല്ദോസടക്കമുള്ള പ്രതികള്‍ക്ക് ഒളിവില്‍പോകാന്‍ വേണ്ട സഹായം ചെയ്തുകൊടുത്തത് പ്രദീപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞദിവസം പിടിയിലായ അജേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആനവേട്ടസംഘത്തോടൊപ്പം പലതവണ പ്രദീപ് വനത്തില്പോയിരുന്നതായി അന്വേഷണസംഘത്തിന് വ്യക്തമായ സൂചനലഭിച്ചത്. ആനയെകൂടാതെ മറ്റ് വന്യമൃഗങ്ങളേയും സംഘം വേട്ടയാടിയിരുന്നതായും ചോദ്യംചെയ്യലില്‍ വെളിപ്പെട്ടിട്ടുണ്ട്.
മുന്‍വനംവകുപ്പ് താല്കാലിക വാച്ചര്‍ കുഞ്ഞുമോനേയും അജേഷിനേയും വനത്തില്‍കൊണ്ടുപോയി കൂടുതല്‍ തെളിവെടുപ്പ് നടത്താനുള്ള അന്വേഷണസംഘത്തിന്റെ ശ്രമം മോശം കാലാവസ്ഥകാരണം വിജയിച്ചില്ല.
അജേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രദീപും എല്‍ദോസും തമ്മിലുള്ള ബന്ധം അന്വേഷണസംഘത്തിന് ലഭിച്ചത്. അജേഷിനേയും ഇന്നലെ പിടികൂടിയ പ്രദീപിനേയും കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിലെ മറ്റൊരു പ്രധാനപ്രതിയായ കുട്ടമ്പുഴ ഉറവങ്ങചാലില് ജിജോ കീഴടങ്ങിയെന്ന അഭ്യൂഹം പരന്നെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇയാള്‍ അന്വേഷണസംഘത്തിന്റെ പിടിയിലായതായും സൂചനയുണ്ട്.
ഇതിനിടയില്‍ അറസ്റ്റിലായ പ്രതികളെ അന്വേഷണസംഘം മര്‍ദ്ദിച്ചതായും ഇവര്‍ക്ക് അടിയന്തിര ചികിത്സാസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികളായ ബ്രൈറ്റ്അജി, റോമന്‍ ആല്‍വ, ആന്റണി ആല്‍വ എന്നിവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പ്രതികളുടെ റിമാന്‍ഡ് വെള്ളിയാഴ്ച അവസാനിക്കും.
ഇവരെ കോടതിയില്‍ ഹാജരാക്കുന്നതനുസരിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതികളുടെ അഭിഭാഷകര്‍ പരാതി നല്‍കുമെന്നും അറിയുന്നു. ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേസിലെ പ്രധാനപ്രതിയും ആനവേട്ടക്കാരനുമായ വാസുവിനെ അപായപ്പെടുത്തിയതാണെന്ന് വാസുവിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: