തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതികളായ ജനസുരക്ഷ പദ്ധതികള്‍ സാധാരണക്കാരെ ബോധവാന്മാരാക്കി വ്യാപിപ്പിക്കണമെന്ന് പഞ്ചായത്ത് നഗര കാര്യവികസന മന്ത്രി ഡോ എം.കെ. മുനീര്‍. ഭാരത സര്‍ക്കാര്‍-ജനസുരക്ഷ പദ്ധതിയുടെ ടൗണ്‍ ഹാള്‍ മീറ്റിങ്ങിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ ഇന്‍ഷുറന്‍സ് തുക ഒരു പരിധി വരെ സഹായകമാകും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികളുടെ മൂല്യം സാധാരണ ജനങ്ങള്‍ മനസ്സിലാക്കണം. ഇതിനായി നിരന്തരമായ ബോധവത്കരണം നടത്തേണ്ടതുണ്ട്. ഇത്തരം ജനോപകാരപ്രദമായ പദ്ധതികള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതില്‍ ബാങ്കുകളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 33 ലക്ഷംപേര്‍ ജന്‍ധന്‍ പദ്ധതി പ്രകാരം അക്കൗണ്ടുകള്‍ തുറന്നതായി കാനറ ബാങ്ക് ജനറല്‍ മാനേജര്‍ എന്‍. ശിവശങ്കരന് പറഞ്ഞു. ഇത്തരത്തിലുള്ള ടൗണ്‍ മീറ്റിങ്ങുകള്‍ 37 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. വരുംമാസങ്ങളില്‍ ഒരു കോടി അക്കൗണ്ടുകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുപേര്‍ക്ക് ബാങ്ക് മിത്ര അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു. എസ്എല്‍ബിസി കേരള, ലീഡ് ബാങ്ക് തിരുവനന്തപുരം, ഇന്‍ഷുറന്‍സ് കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. എസ്ബിഐ ജനറല്‍ മാനേജര്‍ വെങ്കിടാചലപതി പേപ്പര്‍ അവതരിപ്പിച്ചു.
ആര്‍ബിഐ റീജണല്‍ ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേഷ് ടെന്കില്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി. വത്സലകുമാരി, എല്‍ഐസി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഷാജി എം ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് റീജണല്‍ മാനേജര്‍ എന്‍. സായി പ്രസാദ് സ്വാഗതവും ടി.വി. ദുരൈ പാണ്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: