തിരുവനന്തപുരം: ആനവേട്ടക്കേസിലെ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെ സഹായം തേടുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. വൈല്‍ഡ് ലൈഫ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായമാണ് തേടുക. ആനവേട്ടയില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രഏജന്‍സിയുടെ സഹായംതേടി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. സിബിഐയുമായും ഐബിയുമായും ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ വൈല്‍ഡ് ലൈഫ് ക്രൈം റെക്കോര്‍ഡ് ബ്യൂറോക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. വി.എസ്. സുനില്‍കുമാറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
12 മാസത്തിനുള്ളില്‍ 27 ആനകളെയാണ് വേട്ടക്കാര്‍ വെടിവച്ചുകൊന്നതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. മറ്റുപല കാരണങ്ങളാല്‍ 37 ആനകള്‍ ചരിഞ്ഞു. ഉന്നതഉദ്യോഗസ്ഥര്‍ തമ്മില്‍ ഗ്രൂപ്പുകളിയാണ്. കേസിലെ ഉന്നതബന്ധം പുറത്തുവരാതിരിക്കാന്‍ ഐക്കര വാസുവിനെ കൊലപ്പെടുത്തിയതാണ്.
കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലാംഗസംഘം മഹാരാഷ്ട്രയിലെത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
കേസിനെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഇതുവരെ 20 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആനവേട്ടയും ആനക്കൊമ്പ് കച്ചവടവും നടത്തുന്നത് സംബന്ധിച്ച കൂടുതല്‍ ബന്ധങ്ങളെക്കുറിച്ച് ദ്രുതഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. ആനവേട്ട വ്യാപകമാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിലെ 217 ഉദ്യഗസ്ഥര്‍ 23 സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: