പത്തനംതിട്ട: ആറന്മുളയിലെ വിവാദ വിമാനത്താവളത്തിനായി അനധികൃതമായി നികത്തിയ കരിമാരം തോടും ആറന്മുള ചാലും പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം നിര്‍ത്തിവെച്ചു. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണിത്. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചതെന്നാണ് അറിയുന്നത്.
ആറന്മുള സ്വദേശിയും പൈതൃക ഗ്രാമകര്‍മ്മസമിതി പ്രവര്‍ത്തകനുമായ വി.മോഹനന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് തോടുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവുണ്ടായത്. എന്നാല്‍, ഇത് നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ തയാറായില്ല.
ഇത് കോടതി അലക്ഷ്യ നടപടിക്ക് ഇടയാക്കുമെന്ന സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ചെറിയതോതില്‍ മണ്ണ് നീക്കാന്‍ ആരംഭിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ നടപടി. ഭൂമിയുടെ ആദ്യ ഉടമ എബ്രഹാം കലമണ്ണിലും ജില്ലാ കളക്ടറും മന്ത്രി അടൂര്‍ പ്രകാശുമായി ചേര്‍ന്ന് നടത്തിയ നാടകമാണ് കുറഞ്ഞ അളവില്‍ മണ്ണ് നീക്കാന്‍ അവസരം ഒരുക്കിയതെന്നും ആക്ഷേപം.
ജൂണ്‍ അവസാന വാരത്തോടെ നീര്‍ച്ചാലുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചെങ്കിലും ഇത് കാര്യക്ഷമമായിരുന്നില്ല. ഒരു മണ്ണുമാന്തിയും ഒരു ടിപ്പറുമാണ് മണ്ണ് നീക്കം ചെയ്യാനായി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവിടെ യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. നെല്‍വയലും നീര്‍ച്ചാലുകളും അനധികൃതമായി നികത്തി വിമാനത്താവളം നിര്‍മിക്കാനായിരുന്നു സ്വകാര്യ കമ്പനിയുടെ ശ്രമം.
നിലവിലുള്ള ഭൂനിയമങ്ങള്‍ പൂര്‍ണമായും ലംഘിച്ച് സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയടക്കം നികത്തിയെടുക്കാനാണ് വിമാനത്താവള കമ്പനി ശ്രമിച്ചത്. ആറന്മുളയിലെ ജനങ്ങളുടെ സഹന സമരത്തിനും നിയമ പോരാട്ടത്തിനും ഒടുവിലാണ് വിമാനത്താവളത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പൂര്‍ണ ഒത്താശയോടെയായിരുന്നു സ്വകാര്യ കമ്പനിയുടെ വിമാനത്താവള നിര്‍മാണ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: