അതുല്യ പ്രഭാവന്മാരായ ഈ സഹോദരന്മാരുടെ പെരുമാറ്റം കണ്ട് അവിടെ സന്നിഹിതരായിരുന്നവര്‍ വിസ്മയിച്ചു. അവര്‍ സഹോദരന്മാരെ വാഴ്ത്തി. ഭരതനോട് രാമന്റെ വാക്കുകളനുസരിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അതുകേട്ടപ്പോള്‍ രാമനും സന്തോഷമായി. പക്ഷെ ഭരതന് വീണ്ടും കൂപ്പുകൈകളോടെ, വിറയാര്‍ന്ന മെയ്യോടെ, ഇടറുന്ന സ്വരത്തില്‍ രാമനോടപേക്ഷിച്ചു. ജ്യേഷ്ഠാ! എന്റേയും, അമ്മയുടേയും അപേക്ഷ സ്വീകരിച്ചാലും. എല്ലാവരും അങ്ങയെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവിടുന്ന് രാജ്യഭാരം ഏറ്റെടുത്താലും എന്നു പറഞ്ഞുകൊണ്ട് ഭരതന് വീണ്ടും രാമ പാദങ്ങളില്‍ വീണു.
അനുജനെ എഴുന്നേല്‍പ്പിച്ച് സ്വന്തം മടിയിലിരുത്തിക്കൊണ്ട് രാമന് പറഞ്ഞു. കുമാരാ നിന്റെ വിനയം ജന്മസിദ്ധമാണ് മാത്രമല്ല രാജ്യപരിപാലനത്തിന് നീ ശക്തനുമാണ്. മന്ത്രിമാരോടും പൗരമുഖ്യന്മാരോടും സുഹൃത്തുക്കളോടും ആലോചിച്ച് നീ രാജ്യപരിപാലനം നടത്തുക.
ലക്ഷ്മീശ്ചന്ദ്രാദപേയാദ് വാ ഹിമവാന് വാ ഹിമം ത്യജേത്
അതിയാത് സാഗരോ വേലാം ന പ്രതിജ്ഞാ മഹം പിതു: (അയോദ്ധ്യ 112:18)
ചന്ദ്രപ്രകാശം നഷ്ടമായേക്കാം, ഹിമാലയത്തിലെ മഞ്ഞ് മുഴുവന്‍ ഉരുകിപ്പോയേക്കാം, ഭൂമി കടലില്‍ താഴ്ന്ന് പോയേക്കാം. പക്ഷെ അച്ഛന്റെ പ്രതിജ്ഞ ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ല. പിന്നെ മറ്റൊരു കാര്യം. കാമത്താലോ, ലോഭത്താലോ നിനക്കു വേണ്ടി അമ്മ ചെയ്ത പ്രവൃത്തിയെ നീ ഒരിക്കലും മനസ്സില്‍ പകയോടെ കാണരുത്. അമ്മയെ എപ്പോഴും അമ്മയെപ്പോലെത്തന്നെ ആദരിക്കണം.
ജ്യേഷ്ഠന് അയോദ്ധ്യയിലേയ്ക്ക് മടങ്ങിവരികയില്ലെന്ന് ഉറപ്പായപ്പോള്‍ ഭരതന് രണ്ട് സ്വര്‍ണ്ണ മെതിയടി രാമപാദങ്ങളില്‍ സമര്‍പ്പിച്ചു. അതില്‍ പാദങ്ങള്‍ വയ്ക്കുവാന്‍ അപേക്ഷിച്ചു. സ്വപാദസ്പര്ശംകൊണ്ട് അനുഗൃഹീതങ്ങളായ പാദുകങ്ങള്‍ രാമന് ഭരതന് കൊടുത്തു. അവ തിരിച്ചു വാങ്ങികൊണ്ട് ഭരതന് പറഞ്ഞു പതിന്നാലു സംവത്സരം ജടാചീരധാരിയായി ഫലമൂലാദികള്‍ മാത്രം ഭക്ഷിച്ചുകൊണ്ട് അങ്ങയുടെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ നഗരത്തിനു പുറത്ത് വസിക്കുന്നതാണ്. രാജ്യഭരണം അങ്ങയുടെ പാദുകങ്ങളില്‍ സമര്‍പ്പിച്ച്കൊണ്ട് അങ്ങേക്ക് വേണ്ടി രാജ്യകാര്യങ്ങള്‍ നിര്‍വിഘ്നം അങ്ങയെ സ്മരിച്ചുകൊണ്ട് ഞാന്‍ നിര്‍വഹിക്കും.
ചതുര്ദശേഹി സമ്പൂര്‍ണേ വര്ഷ്യേ ഹനി രഘൂത്തമ
നദ്രക്ഷ്യാമി യദി ത്വാം തു പ്രവേക്ഷ്യാമി ഹുതാശനമ് (അയോദ്ധ്യ 112:25)
പതിന്നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അങ്ങ് തിരിച്ചെത്തിയില്ലെങ്കില്‍ രഘുകുലോത്തമാ, പിറ്റേന്നു തന്നെ ഞാന്‍ അഗ്നികുണ്ഡത്തിലമര്ന്ന് ഭസ്മമാകും.
ശ്രീരാമന് അങ്ങനെയാകട്ടെ എന്നു പറഞ്ഞു. ഭരത ശത്രുഘ്നന്മാരെ മാറോടണച്ച് അമ്മമാരെ വേണ്ടപോലെ സംരക്ഷിച്ചുകൊള്ളണമെന്ന് ആണയിടീച്ചശേഷം കണ്ണുനീരോടെ അവരെ യാത്രയാക്കി. കണ്ണീരില്‍ കുളിച്ചു നില്ക്കുന്ന അമ്മമാര്‍ക്ക് മക്കളോട് യാത്രപറയാന്‍ കഴിഞ്ഞില്ല. വ്യാകുലരും ഗദ്ഗദകണ്ഠരുമായ അവരുടെ കാലില്‍ വണങ്ങി രാമന് കണ്ണുനീരോടെ ആശ്രമത്തിനകത്തു പ്രവേശിച്ചു.
(തുടരും)
9446369537
പ്രതികരിക്കാൻ ഇവിടെ എഴുതുക: