കരുവാരക്കുണ്ട് (മലപ്പുറം): സ്വര്ണ്ണവിഗ്രഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചെമ്പ്വിഗ്രഹം നല്കി കോഴിക്കോട് സ്വദേശിയില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിയ രണ്ടുപേര്‍ പിടിയില്‍. കരുവാരക്കുണ്ട് പച്ചാക്കോട് സ്വദേശി കണ്ടത്ത് തോമസ് എന്ന വെള്ളരി തോമസ്(45), കാരകുളവന്‍ മുഹമ്മദ്(65) എന്നിവരെയാണ് കരുവാരക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്.
സംഘത്തിലുള്‍പ്പെട്ട മറ്റൊരാള്‍ ഒളിവിലാണ്. കഴിഞ്ഞ ഏപ്രില്‍ 17നാണ് കടലുണ്ടി സ്വദേശിക്ക് സ്വര്‍ണ്ണമാണെന്ന് പറഞ്ഞ് ചെമ്പ് വിഗ്രഹം നല്‍കിയത്. രണ്ടര ലക്ഷം രൂപയും ഇവര്‍ ഇയാളില്‍നിന്നും വാങ്ങിയിരുന്നു. വിഗ്രഹത്തില്‍ സ്ഥാപിച്ചിരുന്ന സ്വര്ണ്ണകഷ്ണം അടര്ത്തിക്കാണിച്ചാണ് വിശ്വാസ്യത വരുത്തിയത്.
എന്നാല്‍ പിന്നീട് തട്ടിപ്പു മനസ്സിലായതിനെത്തുടര്‍ന്ന് കടലുണ്ടി സ്വദേശി പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ തോമസ് കള്ളനോട്ടുകേസില്‍ മുന്‍പ് അറസ്റ്റിലായിട്ടുള്ള ആളാണ്. നിരവധി തട്ടിപ്പുകേസ്സുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറയുന്നു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: