കൊച്ചി: കേരള ഫുട്ബോളിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് പദ്ധതികള്‍ തയാറാക്കുന്നതിനും ആശയവിനിമയത്തിനുമായി ഫിഫ സംഘം കൊച്ചിയിലെത്തി.
ഫിഫയുടെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ വിന്‍സെന്റ് സുബ്രഹ്മണ്യം, ഫിഫ റീജണല്‍ വിഭാഗം ഓഫീസര്‍ ഷാജി പ്രഭാകര്‍, ഐ ലീഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സുനന്ദ ധോര്‍, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ടെക്നിക്കല്‍ ഡയറക്ടര്‍ സ്കോട്ട് ഒഡോണല്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനത്തിനെത്തിയത്.
കേരളത്തിലെ മുന്‍കാലത്തെയും ഇപ്പോഴത്തെയും ഫുട്ബോള്‍ താരങ്ങള്‍, കോച്ചുമാര്‍, റഫറിമാര്‍, വിവിധ ഫുട്ബോള്‍ ക്ലബ്ബുകള്‍, കേരള ഫുട്ബോള്‍ അസോസിയേഷന്(കെഎഫ്എ) ഭാരവാഹികള്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് ഭാരവാഹികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി ആശയ വിനിമയം നടത്തിയ സംഘം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു. മുന്‍കാല ഫുട്ബോള്‍ താരങ്ങളായ ഐ.എം. വിജയന്, ജോപോള്‍ അഞ്ചേരി, സി.സി .ജേക്കബ്, ബിജേഷ് ബെന്‍ അടക്കമുള്ളവര്‍ കേരള ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സംഘത്തിനോട് വിശദീകരിച്ചു.
ഫുട്ബോള്‍ മൈതാനങ്ങളുടെ അഭാവവും ടൂര്‍ണമെന്റുകളുടെ എണ്ണത്തിലുള്ള കുറവും സംബന്ധിച്ചാണ് സംഘത്തിനു മുന്നില്‍ എത്തിയ പരാതികളില്‍ പ്രധാനപ്പെട്ടത്. കേരളത്തിലെ പ്രശ്നങ്ങള്‍ ബോധ്യപ്പെട്ട ഫിഫ ടീം ഫുട്ബോള്‍ വികസനത്തിനായി ടെക്നിക്കല്‍ ഡയറക്ടര്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ആന്‍ഡ് വെന്യൂ ഓപ്പറേറ്റിംഗ് ഡയറക്ടര്‍ എന്നിങ്ങനെ രണ്ടു വിദഗ്ധരെനിയോഗിച്ചു. ഇവരുടെ നിയമനം സപ്തംബറില്‍ നടക്കും.
ആശയ വിനിമയങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ഏതൊക്കെ മേഖലകളിലാണു പുരോഗതി കൈവരിക്കേണ്ടതെന്ന നിര്‍ദേശങ്ങള്‍ ആഗസ്ത് അവസാന വാരത്തില്‍ ഫിഫ സംഘം കേരള ഫുട്ബോള്‍ ഫെഡറേഷനു കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സപ്തംബറില്‍ പരിശീലകര്‍, ഭാരവാഹികള്‍, ക്ലബ്ബുകള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചു ശില്‍പ്പശാല സംഘടിപ്പിക്കും.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പ്ലാന്‍ തയാറാക്കാനായി വിനിയോഗിക്കും. നിര്‍ദേശങ്ങളില്‍ നിന്നു നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ കെഎഫ്എയ്ക്കു മുന്‍ഗണനാ ക്രമത്തില്‍ തെരഞ്ഞെടുക്കാം.
അടുത്ത ജനുവരി മുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സമയം നല്‍കും. മാര്‍ച്ചില്‍ ഫിഫയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച് അവലോകനം നടത്തും. ഈ സമയം പുരോഗതി ഒരു മേഖലയിലും കാണുന്നില്ലെങ്കില്‍ പദ്ധതി ഫിഫ അവസാനിപ്പിക്കും.
കെഎഫ്എ പ്രസിഡന്റ് കെ.എം.എ മേത്തര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: