ന്യൂദല്‍ഹി: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നു പ്രഖ്യാപിക്കും. ന്യൂദല്‍ഹിയില്‍ ചേരുന്ന സെലക് ഷന് കമ്മിറ്റി യോഗമാണ് ടീമിനെ നിശ്ചയിക്കുക.
ടീമിന്റെ അംഗബലം, മൂന്നാം സ്പിന്നര്‍ എന്നീ കാര്യങ്ങളില്‍ സെലക്ഷന് കമ്മിറ്റി എന്തു തീരുമാനമെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
16 അംഗ ടീമാണെങ്കില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മലയാളി ബാറ്റ്സ്മാന് സഞ്ജു വി.സാംസണിനോ നമാന്‍ ഓജയ്ക്കോ നറുക്കുവിഴും. വൃദ്ധിമാന്‍ സാഹ ഒന്നാം വിക്കറ്റ് കീപ്പറാവും. സ്പിന്നര്‍മാരുടെ ക്വാട്ടയില്‍ ആര്.അശ്വിനും ഹര്ഭജന് സിങ്ങും ഉറപ്പ്. മൂന്നാം സ്പിന്നറുടെ റോളിനായി അക്സര്‍ പട്ടേലും അമിത് മിശ്രയും മത്സരിക്കും. ബാറ്റിങ് ലൈനപ്പില്‍ മുരളി വിജയ്, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര എന്നിവരുണ്ടാകും.
യുവ ബാറ്റ്സ്മാന് ലോകേഷ് രാഹുലിന് തിരിച്ചുവരവിന് അവസരം നല്‍കിയേക്കും. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ തുടങ്ങിയവര്‍ പേസ് നിരയില്‍ ഇടംപിടിക്കും.
പനിയില്‍ നിന്ന് മുക്തനായാല്‍ വരുണ്‍ ആരോണും പരിഗണിപ്പെടും. ആഗസ്ത് 12നാണ് ഇന്ത്യ ലങ്കയില്‍ ആദ്യ ടെസ്റ്റ് കളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: