ന്യൂദല്‍ഹി: കതിരൂര്‍ മനോജ് വധക്കേസില്‍ വിചാരണതലശേരി സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. വിചാരണ പ്രത്യേക സിബിഐ കോടതിയിലേക്ക് (എറണാകുളം സിജെഎം കോടതി) മാറ്റണമെന്നാണ് ആവശ്യം.
ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് കതിരൂര്‍ മനോജ് വധക്കേസ് സിപിഎമ്മിന്റെ ആവശ്യപ്രകാരം സിബിഐ കോടതിയില്‍നിന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നത്.
യുഎപിഎ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണു കതിരൂര്‍ കേസിലുള്ളതെന്നും ഇത്തരം കേസില്‍ വിചാരണക്ക് പ്രത്യേകം കോടതി രൂപീകരിക്കണമെന്നും കേരളത്തില്‍ ഇത്തരം കോടതിയില്ലാത്തതിനാല്‍ സെഷന്‍സ് കോടതിയിലേക്കു കേസ് മാറ്റണമെന്നുമായിരുന്നു സിപിഎമ്മിന്റെ ആവശ്യം.
സിബിഐ അന്വേഷിക്കുന്ന കേസുകളില്‍ വിചാരണ നടത്താനുള്ള കേരളത്തിലെ കോടതി എറണാകുളം സിജെഎം ആണെന്നും അതിനാല്‍ കേസ് ഈ കോടതിയിലേക്ക് മാറ്റണമെന്നുമാണ് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഹരി ഓം പ്രകാശാണ്സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: