ദശരഥന് സത്യപാശത്താല് ബന്ധിക്കപ്പെട്ട് കൈകേയിക്കായി വിട്ടുകൊടുത്ത രാജ്യം മനസ്സുകൊണ്ടുപോലും സ്പര്‍ശിക്കാതെ ജ്യേഷ്ഠനുതന്നെ സമര്‍പ്പിക്കുന്ന അനുജന്. കാര്യങ്ങള്‍ ഇത്രത്തോളം തിരിഞ്ഞു മറിഞ്ഞപ്പോള്‍ രാമന് തന്നെ രാജാവായാല്‍ മതിയെന്ന് ചിന്തിക്കുന്ന കൈകേയി. ദശരഥന്റെ പ്രതിജ്ഞയും, തന്റെ ആഗ്രഹവും നിറവേറ്റിയ സ്ഥിതിക്ക് ഭരതന്റെയും മറ്റെല്ലാവരുടേയും അപേക്ഷ പരിഗണിച്ച് രാമന് രാജ്യം തിരികെ സ്വീകരിച്ചിരുന്നെങ്കില്‍ പോലും സാധാരണ നിലയ്ക്ക് സത്യലംഘനമായോ, അധര്‍മ്മ പ്രവൃത്തിയായോ അതിനെ പരിഗണിക്കുമായിരുന്നില്ല. പക്ഷെ രാമനെ സംബന്ധിച്ചിടത്തോളം അദ്ദേഹം സത്യധര്‍മ്മങ്ങളുടെ മൂര്‍ത്തിയാണ്. അദ്ദേഹത്തിന് സാധാരണ നിലയ്ക്കുള്ള സത്യധര്മ്മങ്ങളെകൊണ്ട് തൃപ്തിപ്പെടാന്‍ കഴിയുമായിരുന്നില്ല. സത്യധര്‍മ്മങ്ങളുടെ പരിപൂര്ണ്ണപാലനത്തിലേ അദ്ദേഹം തൃപ്തനാകുകയുള്ളൂ. അതുകൊണ്ടാണ് കാല്ക്കല് വന്ന രാജ്യലക്ഷ്മിയെ അദ്ദേഹം രണ്ടുപ്രാവശ്യം നിരസിച്ചത്.
രാമന് സത്യവും, ധര്‍മ്മവും, ഒന്നുതന്നെയാണ്. ലോഭം ഒരിക്കലും അദ്ദേഹത്തെ സ്പര്‍ശിച്ചിട്ടുപോലുമില്ല സത്യധര്‍മ്മ വൈരാഗ്യങ്ങള്‍ ഒന്നിച്ചു സമ്മേളിക്കുന്ന മൂര്‍ത്തീഭാവമാണ് രാമന്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ എല്ലാവരും ഈശ്വരനുതുല്യനായി കരുതുന്നതും. ഇവിടെ സത്യത്തില്‍ രാമന്റെയോ ഭരതന്റെയോ ആരുടെ ത്യാഗമാണ് മഹത്തായത് എന്ന് നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. പക്ഷെ ഒന്ന ്സത്യമാണ് ഭ്രാതാവും ഗുരുവും പ്രഭുവുമായ രാമനില്‍ ഭരതനെപ്പോലെ പ്രതിപത്തിയുള്ള മറ്റൊരാള്‍ ഇല്ലെന്ന് തനിക്കിപ്പോള്‍ മനസ്സിലായി. മാത്രമല്ല രാമന് തന്നെ പിന്നീടൊരിക്കല്‍ ഭരതന്റെ ഭ്രാതൃഭക്തിയെക്കുറിച്ച് സുഗ്രീവനോട് പറയുകയുണ്ടായി
”ന സര്‍വ്വേ ഭ്രാതരസ്താത ഭവന്തി ഭരതോപമാഃ” എന്ന്. (യുദ്ധം 18:15)
ഭരതന് രാമ പാദുകങ്ങള്‍ തലയിലേറ്റി അയോദ്ധ്യയിലേക്കു തിരിച്ചു. വഴിയില്‍ ദരദ്വജാശ്രമം വീണ്ടും സന്ദര്‍ശിച്ചു. ഗംഗയും യമുനയും കടന്ന് ശൃംഗവേരിപുരംവഴി അയോദ്ധ്യയില്‍ എത്തുന്നതിന്നുമുമ്പുതന്നെ ഭരത ശത്രുഘ്നന്മാര് നന്ദീഗ്രാമത്തില്‍ തങ്ങളുടെ യാത്ര അവസാനിപ്പിച്ചു. മറ്റുള്ളവര്‍ അയോദ്ധ്യ നഗരത്തിലേയ്ക്ക് തിരിച്ചു. അങ്ങിനെ നന്ദിഗ്രാമം ഭരത ശത്രുഘ്നന്മാരുടെ വാസസ്ഥാനവും, അയോദ്ധ്യയുടെ ഭരണ നിര്‍വഹണ കേന്ദ്രവുമായി.
ഭരതനും അമ്മമാരും അമാത്യന്മാരും മറ്റ് അയോദ്ധ്യാവാസികളും അയോദ്ധ്യയിലേയ്ക്ക് തിരിച്ചുപോയശേഷം കുറച്ചുദിവസങ്ങള്‍കൂടി ഞങ്ങള്‍ ചിത്രകൂടത്തില്‍ തന്നെ തങ്ങി. ഒരുദിവസം രാമന് പറഞ്ഞു.
ലക്ഷ്മണ, ഭരതാദികളുടെ വരവുനിമിത്തം പഴയ സ്മരണകള്‍ പലതും എന്നില്‍ ഉടലെടുക്കുന്നു. അമ്മമാരേയും ഭരതനേയും, അമാത്യന്മാരേയും കണ്ടതുകൊണ്ടുണ്ടായ വ്യസനം വല്ലാതെ അലട്ടുന്നു. മാത്രമല്ല നമ്മള് ഇവിടെ താമസം തുടര്‍ന്നാല്‍ അയോദ്ധ്യാവാസികളും ബന്ധുജനങ്ങളും നമ്മുടെ വാസസ്ഥലങ്ങള്‍ തിരിച്ചറിഞ്ഞതുമൂലം ഇടക്കിടയ്ക്ക് വീണ്ടും വന്നുകൂടായ്കയില്ല. അതുകൊണ്ട് നമുക്ക് ചിത്രകൂടം വിട്ടേ മതിയാകുകയുള്ളൂ. ഈ തീരുമാനപ്രകാരം അവിടേനിന്നും ഞങ്ങള്‍ ദക്ഷിണദിശയിലേക്ക് പ്രയാണം ആരംഭിച്ചു. കുറെദൂരം പിന്നിട്ടപ്പോള്‍ അവിടെ ഒരു ആശ്രമം കണ്ടു. അതു ബ്രഹ്മാവിന്റെ മാനസപുത്രനും മഹാശ്രോത്രിയ ബ്രഹ്മര്‍ഷിയുമായ അത്രിമഹാമുനിയുടെ പവിത്രാശ്രമമായിരുന്നു.
ആശ്രമത്തില്‍ പ്രവേശിച്ച ഞങ്ങളെ മഹാനായ ആ മഹര്‍ഷി ഫലമൂല ജലാദികള് നല്കി യഥായോഗ്യം സല്ക്കരിച്ചു. സ്വീകരണ കുശല പ്രശ്നാദികള്ക്കുശേഷം മഹര്‍ഷി പറഞ്ഞു ധര്‍മ്മശാലയുടെ അന്തര്‍ഗൃഹത്തില്‍ ധര്‍മ്മജ്ഞയും തപോധനയുമായ അനസൂയ വസിക്കുന്നുണ്ട്. വാര്‍ദ്ധക്യംമൂലം പുറത്തെങ്ങും ഇറങ്ങി സഞ്ചരിക്കാറില്ല. അല്ലയോ ജാനകി നീ അവരെപ്പോയി കണ്ടുകൊള്ളുക. മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട സീത രാമനെ നോക്കി. രാമന്റെ അനുവാദ പ്രകാരം ആശ്രമത്തിനകത്തു കടന്ന് സീത അനസൂയയുടെ പാദങ്ങളില്‍ നമസ്കരിച്ചു.
സീതയെ എഴുന്നേല്പിച്ച് വാത്സല്യത്തോടെ മാറോടണച്ച് ആശ്ലേഷിച്ചുകൊണ്ട് കുലീനയായ ഒരു അമ്മയെപ്പോലെ സീതയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. അതിന്നുശേഷം വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതായ ദുകൂലം (പട്ട്) കര്‍ണ്ണാഭരണം, കുറിക്കൂട്ടുകള്‍ മുതലായവ സീതയ്ക്ക് സമ്മാനിച്ചു. പാതിവ്രത്യം ത്യജിക്കാതെ ഭര്‍ത്താവിനൊപ്പം വനത്തിലേക്ക് പോന്നത് നിന്റെ യശസ്സിനെ എന്നും ഉയര്‍ത്താന്‍ പോന്ന കാര്യമാണെന്നു മറ്റും ഉപദേശിച്ച് സീതയ്ക്ക് മംഗളം നേര്‍ന്നു. അന്നുരാത്രി ഞങ്ങള്‍ അത്രിമഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിച്ചുകൂട്ടി.
പിറ്റേന്ന് പ്രഭാതത്തില്‍ കുളിയും തേവാരവും കഴിഞ്ഞ് യാത്രയ്ക്കൊരുങ്ങി. അത്രിമഹര്‍ഷിയെ നമസ്കരിച്ച് തങ്ങള്‍ക്ക് യാത്രാനുമതി നല്‍കണമെന്നും വനത്തില്‍നിന്നും പ്രധാനപാതയിലേക്ക് തങ്ങള്‍ക്ക് വഴികാണിച്ചുതരുന്നതിന്നായി ശിഷ്യരില്‍ ചിലരെ കൂടെ അയച്ചുതരണമെന്നും അപേക്ഷിച്ചു. ഇതുകേട്ട് ചിരിച്ചുകൊണ്ട് മഹര്‍ഷി പ്രതിവചിച്ചു. നേരായ മാര്‍ഗ്ഗത്തില്‍ മാത്രം സഞ്ചരിക്കുന്ന എല്ലാവര്ക്കും നേര്‍വഴി കാണിച്ചുകൊടുക്കുന്ന സത്യധര്‍മ്മ ചരനായ അങ്ങേക്ക് വഴി കാണിച്ചുതരേണ്ട ആവശ്യമുണ്ടോ? ഏതായാലും അങ്ങ് ആവശ്യപ്പെട്ടതുകൊണ്ട് അങ്ങയുടെ അഭീഷ്ടം നടക്കട്ടെ.
ശിഷ്യന്മാരോടൊത്ത് മഹര്‍ഷിയും വഴികാണിക്കുന്നതിന്നായി ഒപ്പം പുറപ്പെട്ടു. ഇതുകണ്ട രാമന് പറഞ്ഞു. മഹര്‍ഷേ വഴി കാണിച്ചുതരുവാനായി അങ്ങയുടെ ശിഷ്യന്മാര് കൂടെയുണ്ട്. അതുകൊണ്ട് അങ്ങ് തിരിച്ച് ആശ്രമത്തിലേക്ക് എഴുന്നള്ളിയാലും. ഇതുകേട്ട് മഹര്‍ഷി ഞങ്ങളെ വീണ്ടും ആശീര്‍വദിച്ചശേഷം പര്‍ണ്ണശാലയിലേക്ക് തിരികെ പോയി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: