മുഹമ്മ(ആലപ്പുഴ): ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ അഭിമാനമായി സി. അശ്വതിയ്ക്ക് റെക്കോഡോടെ സ്വര്‍ണം. മുഹമ്മ എബി വിലാസം ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അശ്വതി 63 കിലോ വിഭാഗത്തില്‍ 135.5 കിലോ ഉയര്‍ത്തിയാണ് ഇരുപത്തിയഞ്ച് പേരെ പിന്നിലാക്കി സ്വര്‍ണം നേടിയത്.
മുഹമ്മ കായിപ്പുറം പുളിച്ചുവട്ടില്‍ ചന്ദ്രബാബുവിന്റെയും ലേഖയുടെയും മകളാണ്. രണ്ടുവര്‍ഷത്തെ പരിശീലനത്തില്‍ ദേശീയ-സംസ്ഥാന മല്‍സരങ്ങളിലായി 30 ഓളം സ്വര്‍ണം-വെള്ളി മെഡലുകള്‍ അശ്വതി വാരിക്കൂട്ടിയിട്ടുണ്ട്. യാത്രയ്ക്കും മല്‍സരത്തില്‍ പങ്കെടുക്കാനും സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ഒരു നാടിന്റെ കൂട്ടായ ശ്രമത്തിലാണ് കൂലിപ്പണിക്കാരന്റെ മകള്‍ ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
ഹോങ്കോങ്ങില്‍ നടന്ന മല്‍സരത്തില്‍ മകള്‍ സ്വര്‍ണം നേടിയ വിവരം അറിയുമ്പോള്‍ പിതാവ് മേസ്ത്തരി പണിയിലും മാതാവ് തൊഴിലുറപ്പ് ജോലിയിലുമായിരുന്നു. സ്കൂളിലെ പരിമിത സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അശ്വതിയും കഴിഞ്ഞ ദിവസം വെങ്കല മെഡല്‍ കരസ്ഥമാക്കിയ ശ്രീക്കുട്ടിയും പരിശീലനം നേടിയത്. കായികാധ്യാപകന് സവിനയന്റെ ശിക്ഷണത്തിലാണ് ഇരുവരും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്.
അശ്വതിയുടെയും ശ്രീക്കുട്ടിയുടെയും സുവര്‍ണ നേട്ടത്തില്‍ എ ബി വിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി. അശ്വതിയും ശ്രീക്കുട്ടിയും കായികാധ്യാപകന് സവിനയനും ഹോങ്കോങ്ങില്‍ നിന്നും 28ന് നാട്ടിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: