തിരുവനന്തപുരം: വികസനവാദങ്ങള്‍ പെരുമ്പറകൊട്ടുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ദിനംപ്രതി തകര്‍ച്ചയിലേക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിച്ചത് 71.74 ശതമാനം. 2011ല്‍ സംസ്ഥാനത്തിന്റെ പൊതുകടം 78,673.24 കോടിയായിരുന്നുവെങ്കില്‍ 2015 മെയ് 31ലെ എജിയുടെ പ്രാഥമിക കണക്കുപ്രകാരം സംസ്ഥാനത്തിന്റെ പൊതുകടം 1,35,114.95 കോടി രൂപയാണ്. അതായത് യുഡിഎഫിന്റെ ഭരണനേട്ടത്തില്‍ 56,441.2 കോടി രൂപയുടെ പൊതുകടം അധികമായുണ്ടായി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 58 തവണയാണ് പൊതുവിപണിയില്‍ നിന്ന് കടമെടുത്തത്. ഇത്തരത്തില്‍ 50,116 കോടി രൂപ കടമെടുത്തു.
2009ല്‍ സംസ്ഥാനത്തിന്റെ പൊതുകടം 63,270 കോടിയായിരുന്നു. 2010ല്‍ ഇത് 70,969 കോടിയായും 2011ല്‍ ഇത് 78,673 കോടിയായി ഉയര്‍ന്നു. 2012 ല്‍ 89,418 കോടിയില്‍ എത്തിയ കടം 2013 ല്‍ 1,03,560 കോടിയായി മാറി. 2013-14 സംസ്ഥാനത്തിന്റെ റവന്യൂ ചെലവുകള്‍ 60,485 കോടിയായിരുന്നു. മൂലധന ചെലവ് 1, 30,062 കോടിയും.റവന്യൂ ചെലവും മൂലധനചെലവുമായി 2013-14 ലെ ആകെ ചെലവ് 1,90,548.40 കോടിയായിരുന്നു. ഇതേസമയം 2013-14 ലെ റവന്യൂവരുമാനം 49,176.93 കോടിയായിരുന്നു.
2015ല്‍ റവന്യൂവരുമാനം 57,936.83 കോടിയായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളില്‍ 7,800 കോടിയുടെ അധിക നികുതിബാധ്യതകള്‍ അടിച്ചേല്‍പ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനായില്ല. 2013-14 ലെ റവന്യൂ വരുമാനത്തില്‍ നിന്നും 8,759.9 കോടിയുടെ അധികവരുമാനം മാത്രമാണ് സര്‍ക്കാരിനുണ്ടായത്. അതായത് 17.81 ശതമാനം വര്‍ദ്ധനവ്. എന്നാല്‍ ബിജെപി ഭരണത്തിലേറിയ 2014-15 കാലഘട്ടത്തില്‍ കേന്ദ്രധനസഹായത്തില്‍ 81.4 ശതമാനം വര്‍ദ്ധനവുണ്ടായി. 2013-14 ല്‍ 4138.20 കോടിയുടെ കേന്ദ്രസഹായം ലഭിച്ച സ്ഥാനത്ത് 2014-15 വര്‍ഷം 7507.99 കോടിയാണ് ലഭിച്ചത്. അതായത് 3,369.79 കോടി രൂപയുടെ വര്‍ദ്ധനവ് 2011-12 കേന്ദ്രധനസഹായമായി ലഭിച്ചത് വെറും 3709.22 കോടിയായിരുന്നു.
കേന്ദ്രധനസഹായത്തില്‍ 102 ശതമാനം വര്‍ദ്ധനവാണ് നാലുകൊല്ലം കൊണ്ടുണ്ടായത്.
പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പിലുള്ള പോരായ്മകളാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടിക്കുന്നത്. കാര്‍ഷിക നാണ്യവിളകള്‍ക്കുണ്ടായ വിലക്കിഴിവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യവും നികുതിവരുമാനത്തിലെ ചോര്‍ച്ചയും ധനസ്ഥിതിക്ക് തിരിച്ചടിയായി. ഭൂമിയുടെ ന്യായവില പുനര്നിര്ണയിക്കാതിരുന്നതും ഭൂനികുതി, തോട്ടം നികുതി എന്നിവയില്‍ കാലോചിതമായ വര്‍ദ്ധനവ് വരുത്താതിരുന്നതും ധനചോര്ച്ചയ്ക്കിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: