തിരുവനന്തപുരം: നാളികേര വിലയിടിവിനെത്തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കൃഷിഭവന് മുഖേന ഉയര്‍ന്ന വിലനല്‍കി നാളികേരം സംഭരിക്കുന്നതിനാല്‍ കര്‍ഷകരെ വിലയിടിവ് കാര്യമായി ബാധിക്കുന്നില്ലെന്ന് മന്ത്രി കെ.പി. മോഹന്‍ വ്യക്തമാക്കി. പച്ചത്തേങ്ങ 25 രൂപ നിരക്കിലാണ് കൃഷിഭവന് സംഭരിക്കുന്നത്. നാളീകേര കര്‍ഷകര്‍ കൃഷിഭവനെ ആശ്രയിക്കുന്നതാണ് നല്ലത്. 17 രൂപ പൊതുവിപണിയിലുള്ളപ്പോഴാണ് കൃഷിഭവന് വഴി 25 രൂപ നല്‍കുന്നത്. സംഭരിക്കുന്ന തേങ്ങ മൂല്യവര്‍ധിത ഉത്പന്നമായി മാറ്റുകയാണ് ചെയ്യുന്നത്. മികച്ച വിലനല്‍കി നാളികേര കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. കെ.വി. വിജയദാസാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍മൂലം നാളികേര കര്‍ഷകര്‍ ആത്മഹത്യയുടെ മുമ്പിലാണെന്ന് കെ.വി. വിജയദാസ് ആരോപിച്ചു. സ്റ്റേറ്റ് ട്രേഡിങ് കോര്പ്പറേഷന് വഴിയുള്ള വെളിച്ചെണ്ണ ഇറക്കുമതിയാണ് ഇപ്പോഴത്തെ നാളികേര വിലയിടിവിന് കാരണം. കൊച്ചി തുറമുഖം വഴി കൊപ്രയും ഇറക്കുമതി ചെയ്യുന്നു. ഇതോടെ നാളീകേരത്തിന്റെ വില നിലംപൊത്തി. നാഫെഡ് പച്ചതേങ്ങയുടെയും കൊപ്രയുടെയും സംഭരണം നിര്‍ത്തിയെന്നും വിജയദാസ് ആരോപിച്ചു.
വെളിച്ചെണ്ണയുടെയും കൊപ്രയുടെയും ഇറക്കുമതി വര്‍ധിപ്പിച്ചതാണ് നാളികേരത്തിന്റെ വിലയിടിവിന് കാരണമെന്ന് കെ.പി. മോഹനന് പറഞ്ഞു. നാളീകേര വില 34 രൂപയായിരുന്നതാണ് ഇപ്പോള്‍ 15 രൂപയായി കുറഞ്ഞത്. സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍വഴി കേരളത്തിലേക്ക് 2,000 ടണ്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തടയണമെന്ന് കേന്ദ്രകൃഷിമന്ത്രിയോടും വാണിജ്യമന്ത്രിയോടും കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണും. കേരഫെഡിന് സര്‍ക്കാര്‍ കൃത്യമായി പണം നല്‍കിവരുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നാളികേരത്തിന് വിലകൂടിയിട്ടുണ്ടെന്ന വാദം ശരിയല്ല. കേരളത്തില്‍ മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് കൊപ്ര സംഭരിക്കുന്നത്. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനം വര്ധിപ്പിക്കന് കോക്കനട്ട് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ശ്രമം നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സര്‍ക്കാരിനെ ഒരു തരത്തിലും അലട്ടുന്നില്ലെന്ന് ഇറങ്ങിപോക്കിനുമുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കുറ്റപ്പെടുത്തി. ആസിയാന്‍ കരാര്‍ നടപ്പാകുമ്പോള്‍ സംസ്ഥാനത്ത് സാധനങ്ങളുടെ വില ഗണ്യമായി കുറയുമെന്നാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഇടതുപക്ഷ പ്രതിഷേധത്തെ അപഹാസ്യപ്പെടുത്താന്‍ പറഞ്ഞുനടന്നിരുന്നത്. ഇന്ന് നമ്മള് ഉത്പാദിപ്പിക്കുന്നതിനെല്ലാം വില കുറഞ്ഞു. ഉപയോഗിക്കുന്നവയുടെ വില ദൈനംദിനം കുതിച്ചുയരുകയാണെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: