പത്തനംതിട്ട: പമ്പയില്‍ 11 ടണ്‍ ചെറുപയര്‍ പരിപ്പ് നശിപ്പിച്ചു. ദേവസ്വം ബോര്‍ഡിന്റെ പമ്പ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 11 ടണ്‍ ചെറുപയര്‍ പരിപ്പാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് പമ്പ ഗണപതി കോവിലിലെ നിവേദ്യമായ മോദകം തയാറാക്കുന്നതിന് എത്തിച്ചതായിരുന്നു ചെറുപയര്‍ പരിപ്പ്. ഇതില്‍ ടാര്‍ട്ടസിന്‍ എന്ന രാസവസ്തു അമിതമായി കലര്‍ന്നിട്ടുý് എന്ന് സംശയം തോന്നിയതിനാല്‍ ഇത് മാറ്റിവെക്കുകയായിരുന്നു. വന്‍തോതില്‍ ടാര്‍ട്ടസിന്‍ ഉണ്ടെന്നും അതിനാല്‍ ഉപയോഗത്തിന് ഹാനികരമാണെന്നും ലഭിച്ച ലാബ് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പമ്പയിലെ മൂന്നാം നമ്പര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെറുപയര്‍ പരിപ്പ് വ്യാഴാഴ്ച രാവിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്‍സിനറേറ്ററിലിട്ട് കത്തിക്കുകയായിരുന്നു. രാവിലെ തുടങ്ങിയ കത്തിക്കല്‍ വൈകുന്നേരമാണ് തീര്‍ന്നത്. ശബരിമലയിലെ നിവേദ്യങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കള്‍ എത്തിക്കുന്ന കരാര്‍ എടുത്തത് റെയ്ഡ്കോ ആയിരുന്നു.
റെയ്ഡ്കോ തമിഴ്നാടുകാരനായ ഒരാള്‍ക്ക് ഉപകരാര്‍ നല്കി ചെറുപയര്‍ എത്തിക്കുകയായിരുന്നു. ഇത് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതിനാല്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിരുന്നില്ല. റെയ്ഡ്കോ അധികൃതരുടെ ചെലവിലാണ് പയര്‍പരിപ്പ് കത്തിച്ചത്. ഇതുമൂലം ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണര്‍ ഡി. അഷ്റഫ്, അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ഹരിലാല്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.കെ. ജോണ്‍ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: