വാഷിങ്ടണ്‍: ചൊവ്വാ പര്യവേഷണം ലക്ഷ്യമിട്ട് നാസ വിക്ഷേപിച്ച ബഹിരാകാശ നിലയത്തിലേക്ക് മൂന്നു പര്യവേഷകര്‍ കൂടിയെത്തി. യുഎസ്, റഷ്യ, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബുധനാഴ്ച ബഹിരാകാശ നിലയത്തിലെത്തിയത്. നാസയെ പ്രതിനിധീകരിച്ച് കെല് ലിന്‍ഡ്ഗ്രെന്‍, റഷ്യന്‍ ഫെഡറല്‍ സ്പേസ് ഏജന്‍സിയുടെ ഒലെഗ് കൊനൊനെങ്കൊ, ജപ്പാന്റെ കിമിയ യുയി എന്നിവരാണ് നിലവിലെ സംഘത്തോടൊപ്പം ചേര്‍ന്ന ഗവേഷകര്‍. കസാഖിസ്ഥാനിലെ ബൈകനൂര്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നാസയുടെ വാഹനത്തിലാണ് മൂന്നു സഞ്ചാരികളും യാത്രയായത്. ഭൂമിയെ നാലു വട്ടം വലംവച്ച് വാഹനം ബഹിരാകാശ നിലയത്തിലെത്തി.
ഗെന്നഡി പദല്ക്ക, മിഖായേല്‍ കൊര്നെയ്ന്കൊ (റഷ്യ), സ്കോട്ട് കെല്ലി (യുഎസ്) എന്നിവരാണ് നിലവില്‍ നിലയത്തിലുള്ളത്. ഇവര്‍ ഡിസംബര്‍ വരെ അവിടെ തുടരും. മാര്‍ച്ച് 27നാണ് ഇവര്‍ അവിടെയെത്തിയത്. ‘പര്യവേഷണം 44’ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന്റെ ഭാഗമാകുന്നവര്‍ 250ലധികം പരീക്ഷണങ്ങള്‍ നടത്തും. ഭൗമശാസ്ത്രം, ഹ്യൂമന്‍ റിസര്‍ച്ച്, ഭൗതിക ശാസ്ത്രം, സാങ്കേതിക വികസനം എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. സപ്തംബറില്‍ രണ്ട് ഗവേഷകര്‍ കൂടി സംഘത്തിനൊപ്പം ചേരും. സോയൂസ് വാഹനത്തില്‍ റഷ്യയുടെ സെര്‍ജി വൊള്കൊവ്, ഡെന്മാര്ക്കിന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയാകുകയെന്ന ലക്ഷ്യത്തോടെ ആന്ദ്രിയ മൊഗെന്സെന് എന്നിവരാണ് യാത്രയാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: