ഇടുക്കി: ജില്ലയില്‍ കഞ്ചാവ് റെയ്ഡ് ശക്തമാക്കിയതോടെ ജയിലുകള്‍ കഞ്ചാവ് കടത്തുകാരെക്കൊണ്ട് നിറഞ്ഞു. മൂവാറ്റുപുഴ,പീരുമേട് ജയിലുകളിലായി അറുപത്തിയഞ്ച് പ്രതികളാണ് ഇന്നലത്തെ കണക്ക് പ്രകാരം കഞ്ചാവ് കടത്തിയ കേസില്‍ വിചാരണ തടവുകാരായി കഴിയുന്നത്.
കഞ്ചാവ്് കേസിലെ പ്രതികളുടെ ഒഴുക്ക് തുടങ്ങിയതോടെ ജയിലുകള്‍ വീര്‍പ്പുമുട്ടിത്തുടങ്ങി.പീരുമേട് സബ് ജയിലില്‍ 38 തടവുകാരെ പാര്‍പ്പിക്കാനുള്ള സ്ഥലമാണ് ഉള്ളത്. ഇവിടെ 65 തടവുകാരാണുള്ളത്. പീരുമേട്ടില്‍ തടവുകാര്‍ കൂടിയതോടെ ഇവിടുത്തെ തടവുകാരെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി.
മൂവാറ്റുപുഴയില്‍ 72 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളത്. ഇവിടെ 106 പേരാണ് കഴിയുന്നത്. ഇതില്‍ 50 പേര് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവരാണ്. പീരുമേട് സബ്ജയിലില്‍ 15 പേരും. മൂവാറ്റുപുഴ, പീരുമേട് ജയിലുകളിലായി കഴിയുന്ന കഞ്ചാവ് കേസ് പ്രതികളില്‍ മിക്കവരും കുമളി ചെക്കുപോസ്റ്റുവഴി കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായവരാണ്.
മൂവാറ്റുപുഴ ജയിലില്‍ കഴിയുന്ന തടവുകാരില്‍ മിക്കവരും കൗമാരക്കാരാണെന്ന് ജയില്‍ സൂപ്രണ്ട് ബാലകൃഷ്ണന് പറഞ്ഞു. പീരുമേട് ജയിലില്‍ കഴിയുന്നത് ഗൂഡല്ലൂര്‍, കമ്പം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വരും ദിവസങ്ങളില്‍ പ്രതികള്‍ കൂടിവന്നാല്‍ എറണാകുളം ജില്ലാ ജയിലിലേക്ക് പ്രതികളെ എത്തിക്കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: