കോന്നി: ദുരൂഹസാഹചര്യത്തില്‍ മരിച്ച ആര്യയുടെ സംസ്ക്കാരം സംബന്ധിച്ച് തീരുമാനം എടുക്കാനാവാതെ ബന്ധുക്കള്‍. സൗദി അറേബ്യയില്‍ ജോലി നോക്കുന്ന പിതാവ് സുരേഷ് നാട്ടിലെത്തുന്നതിലെ അനിശ്ചിതത്വമാണ് സംസ്ക്കാരം സംബന്ധിച്ച് അവ്യക്തതയ്ക്ക് കാരണം. തുര്‍ക്കി ആസ്ഥാനമായ കമ്പനിയിലാണ് സുരേഷ് ജോലി നോക്കുന്നത്. പാസ്പോര്‍ട്ടടക്കമുള്ള യാത്രാ രേഖകള്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്നതിലെ സാങ്കേതിക താമസമാണ് വീട്ടുകാരേയും വിഷമത്തിലാക്കിയിരിക്കുന്നത്.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലുള്ള ആര്യയുടെ മൃതദേഹം ഇന്നലെ സംസ്ക്കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സുരേഷിന് എത്താന്‍ കഴിയാതിരുന്നതിനാല്‍ ഇത് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകിയും സുരേഷ് നാട്ടിലേക്ക് യാത്രതിരിച്ചോ എന്ന വിവരത്തിനായി കാത്തിരിക്കുകയായിരുന്നു ബന്ധുക്കള്‍. എത്തിച്ചേരാന്കഴിഞ്ഞാല് ഇന്നു വൈകിട്ട് മൂന്നുമണിയോടെ ആര്യയുടെ സംസ്ക്കാരം നടത്താനാണ് തീരുമാനം. ഇതിനായി ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയിലെ വീട്ടുവളപ്പില്‍ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.
വീട് നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക ഷെഡ് പൊളിച്ചുനീക്കിയാണ് സംസ്ക്കാരത്തിനുള്ള സ്ഥലം ഒരുക്കിയിരിക്കുന്നത്. അഞ്ചുസെന്റ് ഭൂമിയാണ് ആര്യയുടെ കുടുംബത്തിന് ഇവിടെയുള്ളത്. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാനായി വീടിന് തൊട്ടടുത്ത് പ്രത്യേക പന്തലും ഒരുക്കിയിട്ടുണ്ട്. സുരേഷ് നാട്ടിലെത്തുന്നതനുസരിച്ച് ആര്യയുടെ സംസ്ക്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: