തലശ്ശേരി/പാനൂര്‍: സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശ്ശേരി കോടതി തളളി. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹര്‍ജി.
എന്നാല്‍, ഭീകരവാദം തടയല്‍ നിയമം (യുഎപിഎ) 43-ഡി വകുപ്പ് പ്രകാരം എടുത്ത കേസുമായി ബന്ധമുളളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ആവില്ലെന്ന് ജാമ്യഹര്‍ജി തളളിക്കൊണ്ട് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി നാരായണപിഷാരടി വിധിന്യായത്തില്‍ പറഞ്ഞു. ഇന്നലെ രാവിലെ 11 മണിക്ക് കോടതി ചേര്‍ന്നയുടന്‍ തന്നെ ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളി ഉത്തരവിടുകയായിരുന്നു.
മാധ്യമങ്ങള്‍ അറസ്റ്റ് സാധ്യതാ വിവരം പുറത്തു വിട്ടതു മുതല്‍ ഭയാശങ്കയിലായതിനാലാണ് മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചതെന്ന് ജയരാജനു വേണ്ടി ഹാജരായ അഡ്വ:കെ. വിശ്വന് വാദിച്ചു. ഈ ഭയം തന്നെ തന്റെ കേസിലെ പങ്ക് സൂചിപ്പിക്കുന്നുവെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ കോടതിയെ ബോധിപ്പിച്ചു. യുഎപിഎ ആക്ട് മുന്‍കൂര്‍ ജാമ്യമനുവദിക്കുന്നതല്ലെന്നും, അറസ്റ്റിനു ശേഷം ജാമ്യത്തിന് ശ്രമിക്കാമെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
മനോജ് വധക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ അന്വേഷണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സിബിഐ ഡിവൈഎസ്പി: ഹരി ഓം പ്രകാശ് പറഞ്ഞു. കോടതി പരിസരത്ത് കനത്ത പോലീസ് കാവല്‍ ഉണ്ടായിരുന്നു.
അതേസമയം, അറസ്റ്റു ഭയക്കുന്ന ജയരാജന് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് കണ്ണൂര്‍ ഏകെജി ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സയിലാണെന്ന് പറയപ്പെടുന്നു.
ജാമ്യ ഹര്‍ജി തളളിയ സാഹചര്യത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. അറസ്റ്റ് നടന്നാല്‍ പ്രതിരോധിക്കാന്‍ സിപിഎം അക്രമങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ അവധിക്ക് കര്‍ശന നിയന്ത്രണമുണ്ട്. തൃശൂരിലെ ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനിലേയും മലപ്പുറത്ത് നിന്ന് എംഎസ്പിയുടേയും ഓരോ പഌറ്റൂണിനേയും കണ്ണൂരിലെത്തിച്ചിട്ടുണ്ട്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം തുടര്‍ വാദത്തിനായി 27ലേക്ക് മാറ്റിയിരുന്നു. ജയരാജന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന് വിശ്വന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: