ന്യൂദല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റ് തടസപ്പെടുത്തി കോണ്‍ഗ്രസ്. പ്രതിപക്ഷം ഉന്നയിക്കുന്ന വിവിധ വിഷയങ്ങള്‍ സഭയ്ക്കകത്ത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടും സഭ നടത്താന്‍ അനുവദിക്കാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ലോക്സഭയും രാജ്യസഭയും തിങ്കളാഴ്ച വരെ പിരിഞ്ഞു. പ്രതിപക്ഷ നടപടിക്കെതിരെ എന്‍ഡിഎ അംഗങ്ങള്‍ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചു.
കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരെ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ച എന്‍ഡിഎ അംഗങ്ങള്‍ സഭ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ നടക്കുന്ന അഴിമതികള്‍ കണ്ടില്ലെന്ന് നടിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മൗനം വെടിയണമെന്ന് എന്‍ഡിഎ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ നിധി അഴിമതിക്കേസില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ പുറത്താക്കണമെന്നും അംഗങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. സഭ നടക്കണമെന്ന് ആഗ്രഹമുള്ള എംപിമാരുണ്ടെന്നും നിരവധി ഗൗരവകരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടെന്നും വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
2014ല്‍ ജനങ്ങളാണ് കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞതെന്നും ജനങ്ങളോടുള്ള ദേഷ്യം എന്തിനാണ് ബിജെപിയോട് തീര്‍ക്കുന്നതെന്നും പാര്‍ലമെന്ററി കാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ചോദിച്ചു. വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിക്കുന്നതല്ലാതെ പ്രതിപക്ഷം എന്തിനാണ് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ചോദിച്ചു.
പാര്‍ലമെന്റില്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നടപടികളൊന്നും പ്രതിപക്ഷം സ്വീകരിക്കുന്നില്ലെന്നും കേന്ദ്രപേഴ്സണല് കാര്യമന്ത്രി ജിതേന്ദ്രസിങ് കുറ്റപ്പെടുത്തി. എന്തിനാണ് കോണ്‍ഗ്രസ് ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നതെന്ന് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് 2.30വരെയും നിര്‍ത്തിവെച്ച ശേഷമാണ് തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞത്.
അതിനിടെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ക്രിമിനല്‍ കുറ്റം ചെയ്തെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. രാഹുല്‍ഗാന്ധി മാപ്പു പറയണമെന്നും സുഷമാ സ്വരാജ് നിയമത്തിന് വിരുദ്ധമായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഗഡ്ക്കരി പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണ്. രാഹുലിന്റെ വാക്കുകള്‍ സുഷമാ സ്വരാജിനെ മാത്രമല്ല, ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിനിധിയായ വിദേശകാര്യമന്ത്രിയെക്കൂടി അപമാനിക്കുന്നതാണ്. രാഹുല്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ ഇതു വളരെ ഗൗരവകരമായ വിഷയമായി മാറും. കുട്ടിത്തം നിറഞ്ഞതും പക്വതയില്ലാത്തതുമായ പ്രതികരണമാണ് രാഹുല്‍ഗാന്ധിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും ഗഡ്ക്കരി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: