തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി അലക്സാണ്ടര്‍ തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെസി ജോസഫ് രംഗത്ത്. ജസ്റ്റിസ് തോമസിന് നിയമം അറിയില്ലെന്നും ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്റെ ഓരിയിടലാണ് ജഡ്ജിയുടേതെന്നും ജോസഫ് പറഞ്ഞു. അറ്റോര്‍ണി ജനറലിലെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എന്ത് അവകാശമാണുള്ളതെന്ന ജഡ്ജിയുടെ പരാമര്‍ശം നിയമങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയുടെ തെളിവാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
മുഖ്യമന്ത്രിയുമായി ബന്ധമില്ലാത്ത ഒരു കേസില്‍ അദ്ദേഹത്തെ വലിച്ചിഴച്ച് കമന്റ് പറയാന്‍ അലക്സാണ്ടര്‍ തോമസിന് എന്താണ് അവകാശം. കമന്റ് പറഞ്ഞവരുടെ പൂര്‍വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അത്ഭുതമില്ല. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന് അറിയാതെ ഓരിയിട്ടു പോയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നും ജോസഫ് ചോദിക്കുന്നു.
കേരളത്തിന്റെ താല്പര്യങ്ങള്ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതി വേണ്ട. മുകുള്‍ റോഹ്തഗി ഇന്ത്യയുടെ അറ്റോര്‍ണി ജനറലാണ്. ഇന്ത്യ എന്ന് പറഞ്ഞാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഉള്‍പ്പെട്ടതാണെന്ന് ജഡ്ജിക്ക് അറിയാത്തതാണോ?? ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന താല്പര്യങ്ങള് സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ നയപരമായ തീരുമാനങ്ങള്‍ കേന്ദ്ര നയങ്ങള്‍ക്ക് വിരുദ്ധമാവാത്ത കാലത്തോളം ഒരു സംസ്ഥാനത്തിന് എതിരായ കേസില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി അതു ബാര്‍ ഉടമസ്ഥര്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായത് ധാര്‍മികമായും നിയപരമായും ന്യായീകരിക്കാന്‍ കഴിയില്ല.
അറ്റോര്‍ണി ജനറലിന്റെ വക്താവായി മാറിയ മാന്യദേഹം കേരളത്തിലെ അഡ്വക്കേറ്റ് ജനറലിനെ വെറുതേ വിട്ടില്ല. എ ജിയുടെ ഓഫീസിനെ കുറ്റപ്പെടുത്തേണ്ടത് ഓപ്പണ്‍ കോര്‍ട്ടിലല്ല. ചീഫ് ജസ്റ്റിസ് മുഖേനെയോ എ ജിയോട് നേരിട്ടോ പറയാമായിരുന്നു. ഇതിനെയൊക്കെ കലികാലവൈഭവം എന്നു പറഞ്ഞു കൊണ്ടാണ് ജോസഫ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: