ന്യൂദല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് പരീക്ഷാര്‍ത്ഥികള്‍ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകാനാവില്ലെന്ന് സുപ്രീംകോടതി. ശിരോവസ്ത്രം നിരോധിച്ച സിബിഎസ്ഇ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ ബഞ്ച് തള്ളി. ഇതൊരു ചെറിയ വിഷയമാണെന്ന് കോടതി പറഞ്ഞു. ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ വിശ്വാസം നഷ്ടപ്പെടില്ല. പരീക്ഷ നടത്തുന്നവര്‍ക്ക് ഓരോ പരീക്ഷാര്‍ത്ഥിയുടെയും മതവിശ്വാസം അന്വേഷിക്കാനാവില്ല. നേരത്തെ നടത്തിയ പരീക്ഷയില്‍ ക്രമക്കേടു കണ്ടതു കൊണ്ടാണ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മേയില്‍ സിബിഎസ്ഇ നടത്തിയ പ്രവേശന പരീക്ഷയില്‍ കോപ്പിയടിയും ക്രമക്കേടുകളും നടന്നതിനെ തുടര്‍ന്ന് പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശവും നല്കി. ഇതേത്തുടര്‍ന്ന് നാളെ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ തടയാനായി കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളങ്ങളിലേതിനു സമാനമായ പരിശോധന നടത്താനാണു പരീക്ഷാകേന്ദ്രങ്ങള്‍ക്ക് സിബിഎസ്ഇ നല്‍കിയിരിക്കുന്ന നിര്‍ദേശം.
പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കായി വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സിബിഎസ്ഇ പുറത്തിറക്കിയിട്ടുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍
- ലളിതമായ വസ്ത്രങ്ങള്‍ ധരിച്ചുവേണം പരീക്ഷയ്ക്ക് എത്തേണ്ടത്.
- ബ്ലൂടൂത്ത് ഫോണ്‍ ഘടിപ്പിച്ചിട്ടില്ല എന്ന് പരിശോധിക്കാന്‍ ടോര്‍ച്ച് വിളക്ക് ഉപയോഗിച്ച് കാതുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. സാധാരണ രീതിയിലല്ലാത്ത ആഭരണങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും
- ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ല എന്നറിയാന്‍ കണ്ണടകള്‍ പരിശോധിക്കും
- വിദ്യാര്‍ഥികള്‍ക്ക് വാച്ച് ധരിക്കാനാവില്ല. പകരം പരീക്ഷാഹാളില്‍ ക്ലോക്കുകള്‍ ഉണ്ടാകും
ഹാന്‍ഡ്ബാഗ്, കൂളിങ് ഗ്ലാസ്, ഹെയര്‍ ബാന്‍ഡ്, ഹെയര്‍ പിന്നുകള്‍, ബെല്‍റ്റ്, തൊപ്പി, ഷാള്‍ എന്നിവ അനുവദിക്കില്ല
- ഇളം നിറത്തിലുള്ള അയവുള്ള വസ്ത്രങ്ങള്‍ ധരിച്ചുവേണം പരീക്ഷയ്ക്കെത്താന്‍. പൂക്കളും വലിയ ഡിസൈനുകളും ഉള്ള വസ്ത്രങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും
- പാന്റ്സ്, കുര്‍ത്ത തുടങ്ങിയവയാണ് അഭികാമ്യം. കട്ടിയുള്ളതും വലിയ കുടുക്കുകളുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കരുത്
- തുറന്ന മട്ടിലുള്ള പാദരക്ഷകള്‍ ധരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: