അഹമ്മദാബാദ്: പതിമൂന്നു വര്‍ഷം മുമ്പ് ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് ട്രെയിന്‍ തീവെച്ച് രാമസേവകരെ കൊന്ന കേസില്‍ ഒരു പ്രതിയെ മധ്യപ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഹുസൈന് സുലൈമാന്‍ മോഹ(35)നെ കൃത്യമായ വിവരങ്ങള്‍ പിന്തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയതെന്ന് ഗോധ്ര ലോക്കല്‍ ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഡി.ജെ. ഛാവ്ഡ പറഞ്ഞു.
2002ലെ ഗോധ്ര സംഭവത്തിനു ശേഷം ഹുസൈന് സുലൈമാന്‍ ഒളിച്ചു നടക്കുകയായിരുന്നു. അടുത്തിടെയാണ് അയാള്‍ മധ്യപ്രദേശിലെ ജാബുവയില്‍ ഒളിച്ചുകഴിയുന്നുവെന്ന് വിവരം കിട്ടിയത്. ഓട്ടോ ഡ്രൈവറായി ജോലിയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ഈ കേസില്‍ കബീര്‍ അബ്ദുള്‍ ഗനി എന്നയാളെയും പിടികൂടിയിരുന്നു. ഗോധ്രയില്‍ നിന്നു തന്നെയാണ് ഇയാള്‍ പിടിയിലായത്.
2002 ഫെബ്രുവരി 27-ന് അയോദ്ധ്യയില്‍ ദര്‍ശനം നടത്തിയശേഷം സബര്‍മതി എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന 59 രാമസേവകരാണ് ട്രെയിനിന് തീവെച്ചതിനെ തുടര്‍ന്ന് വെന്തു മരിച്ചത്. 2001-ല്‍ ഈ കേസില്‍ വിധിപറഞ്ഞ കോടതി 31 പ്രതികളെ ശിക്ഷിച്ചിരുന്നു. 11 പേര്‍ക്കു വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: