കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന ക്ഷേമ ഫണ്ടുകള്‍ ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നു. പകുതി തുക പോലും ചെലവഴിക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് സാധിച്ചില്ല.
2014-15 സാമ്പത്തികവര്‍ഷം പട്ടികജാതി വികസനത്തിന് സംസ്ഥാന വിഹിതമായി 1032.42 കോടിയും കേന്ദ്രാവിഷ്കൃതമായി 216.65 കോടിയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ എസ്സിപി ഫണ്ടായി 927.58 കോടിയും വകയിരുത്തിയിരുന്നു. ഇതില്‍ അമ്പത് ശതമാനം പോലും ചെലവഴിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ക്ക് ബജറ്റില്‍ നീക്കിവെച്ച 955 കോടിയില്‍ 507 കോടി മാത്രമാണ് ചെലവഴിച്ചത്. 2014-15 സാമ്പത്തികവര്‍ഷം പട്ടികജാതി വികസനവകുപ്പ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറിയ 34.4 കോടി രൂപയില്‍ ചെലവഴിച്ചത് 15 ശതമാനം മാത്രം. 2012-2013 സാമ്പത്തികവര്‍ഷം 34.61 കോടിയും 2013-14 സാമ്പത്തികവര്‍ഷം 113.97 കോടിയും ചെലവഴിച്ചില്ല.
2014-15 സാമ്പത്തികവര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റ് വിഹിതമായി അവതരിപ്പിച്ച 70.18 കോടിയും കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ അവതരിപ്പിച്ച 25.39 കോടിയും ലാപ്സാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ബജറ്റ് വിഹിതമായ 61.21 കോടിയില്‍ 35.83 കോടിയാണ് ചെലവഴിച്ചത്.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ നിര്‍മ്മാണ ധനസഹായത്തിനുള്ള ബാബു ജഗജീവന്‍ റാം ഛാത്രവാസ് യോജന-ഇന്ദിര ആവാസ് യോജന, സെക്കണ്ടറി സ്കൂള്‍ വിദ്യാഭാസ ഇന്‍സന്റീവ് പദ്ധതി, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, ബെറ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ബ്രൈറ്റ് സ്റ്റുഡന്റ് പദ്ധതി തുടങ്ങിയ നിരവധി പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാതെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
ഇത് സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ മെഖലയുടെ വികസനം സ്തംഭനാവസ്ഥയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2011-12 സാമ്പത്തികവര്‍ഷം 34.54 കോടിയും 2012-13ല്‍ 37.95 കോടിയും 2013-14ല്‍ 15.99 കോടിയും പട്ടികവര്‍ഗ്ഗ ക്ഷേമ ഫണ്ട് ലാപ്സാക്കി.
ബോക്സ്കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കും:
ഷാജുമോന്‍ വട്ടേക്കാട്
കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനഫണ്ട് ചെലവഴിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി കടുത്ത വഞ്ചനയാണെന്നും ഇതിനെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കുമെന്നും പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നയ വൈകല്യവും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലുള്ള വീഴ്ചയുമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
13 തവണ വിദേശയാത്ര നടത്തിയ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയും, മന്ത്രി പദവി ആഘോഷമാക്കി മാറ്റിയ പട്ടികവകുപ്പ് മന്ത്രിയും സമ്പൂര്‍ണ്ണ പരാജയമാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക അടിസ്ഥാന സൗകര്യങ്ങള്‍ നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ച ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: