673. അഷ്ടവിംശതിനാമേന കീര്‍ത്തിതാ – ഇരുപത്തിയെട്ടു നാമങ്ങള്‍കൊണ്ടു കീര്ത്തിക്കപ്പെടുന്നവള്.
674. സവിതൃപ്രിയാ – സവിതാവിനു പ്രിയപ്പെട്ടവള്‍. തേജസ്സിനെ സ്രവിപ്പിക്കുന്നവനായതുകൊണ്ടും എല്ലാത്തിനെയും ജനിപ്പിച്ചവനായതുകൊണ്ടും ഉറങ്ങുന്നവരെ ഉണര്ത്തുന്നവനായതുകൊണ്ടും സൂര്യദേവനു സവിതാവെന്നു പേര് സാവിത്രീദേവി സൂര്യനു പ്രിയപ്പെട്ടവളാണെന്നു നാമത്തിനര്‍ത്ഥം.
645 മുതല്‍ 674 വരെയുള്ള നാമങ്ങള്‍ മൂകാംബികാ ദേവിയെ സാവിത്രീരൂപത്തില് സ്തുതിക്കുന്നു.
675. സ്വാഹാ – സ്വാഹാ ദേവി. ദക്ഷപ്രജാപതിയുടെയും പ്രസൂതിയുടെയും മകളായ സാഹാദേവി മൂലപ്രകൃതിയുടെ അംശഭൂതയും ബ്രഹ്മാവിന്റെ മാനസപുത്രിയുമാണ്. ഹവിസ്സ് അഗ്നിയിലര്പ്പിക്കുമ്പോള് ദേവമന്ത്രത്തിനു മുമ്പില്‍ ”ഓം” എന്നും പിന്നില്‍ ‘സ്വാഹാ’ എന്നും ഉച്ഛരിക്കുന്നു. സ്വാഹാശബ്ദം ദേവതകളെ ആഹ്വാനം ചെയ്യുന്നു. ദേവന്മാര്ക്കായി അര്‍പ്പിക്കുന്ന ഹവിസ്സ് സ്വാഹാദേവി ഏറ്റുവാങ്ങി അഗ്നിയെ ഏല്‍പ്പിക്കുന്നതായും അഗ്നി അത് ദേവന്മാര്ക്ക് എത്തിച്ചുകൊടുക്കുന്നതായും സങ്കല്പം. സ്വാഹാ എന്ന് ഉച്ചരിക്കാതെ അര്‍പ്പിക്കുന്ന ഹവിസ്സ് ദേവന്മാര്ക്ക് ലഭിക്കുകയില്ല. പുരാണങ്ങള്‍ സ്വാഹാദേവിയെ അഗ്നിയുടെ പത്നിയായി കീര്‍ത്തിക്കുന്നു. ശിവന്റെ പത്നിയും സ്കന്ദന്റെ മാതാവുമാണെന്നു ലിംഗപുരാണം.
676. വഹ്നിപ്രിയാ – അഗ്നിദേവന്റെ പത്നി. മുന്‍നാമത്തിന്റെ വ്യാഖ്യാനം നോക്കുക.
677. വഹ്നിജ്വാലാ – അഗ്നിയുടെ ജ്വാലയായവള്. അഗ്നിദേവന്റെ രണ്ടായുധങ്ങളാണു ചൂടും വെളിച്ചവും. അവ രണ്ടിനും ഒരേ രൂപമാണ്. ആ രൂപമാണ് ജ്വാല. ജ്വാല കൊണ്ടു ചൂടും വെളിച്ചവും നല്കി ലോകത്തെ പോഷിപ്പിക്കുന്ന അഗ്നി ആ ജ്വാല കൊണ്ട് കല്പാന്തകാലത്തു ലോകത്തെ നശിപ്പിക്കുകയും ചെയ്യുന്നു. സൃഷ്ടിസ്ഥിതി സംഹാരശക്തിയായി അഗ്നിയില്‍ സ്ഥിതിചെയ്യുന്ന ജ്വാല സ്വാഹാദേവിതന്നെയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: