ന്യൂദല്‍ഹി: രാജ്യത്തെ ജയിലുകളിലും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം.
ഒരുവര്‍ഷത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ പരമാവധി രണ്ടുവര്‍ഷം മാത്രമേ അനുവദിക്കാനാകൂ എന്നും വ്യക്തമാക്കി. ജസ്റ്റിസ് ടിഎസ് താക്കൂര്‍, ജസ്റ്റിസ് ആര് ഭാനുമതി എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ജയില്‍ തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. മനുഷ്യാവകാശ കമ്മീഷന് പാനല്‍ ഇതുവരെ സ്ഥാപിക്കാത്ത സംസ്ഥാനങ്ങളോട് എത്രയും വേഗം പാനല്‍ പ്രഖ്യാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹിമാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ മനുഷ്യാവകാശ കമ്മീഷന് പാനല്‍ പ്രഖ്യാപിക്കാത്തത്.
പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് വിവിധ
സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ച കോടതി, പോലീസ് സ്റ്റേഷനുകളില്‍ കുറഞ്ഞത് രണ്ട് വനിതാ പോലീസുകാരെങ്കിലും വേണമെന്നും പറഞ്ഞു. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കെ ബസു എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്ജിയിന്മേലാണ് കോടതി നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: