തിരുവനന്തപുരം: ഡെപ്യൂട്ടര്‍ സ്പീക്കര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലുംപോര്.ഡെപ്യൂട്ടി സ്പീക്കര്‍ക്കായി എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയതോടെ ആര്‍എസ്പിയും അവകാശവാദവുമായി വീണ്ടും രംഗത്തെത്തി. ഇതോടെ തര്‍ക്കം രൂക്ഷമായി. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവായ പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ മുഖ്യമന്ത്രി ശ്രമം നടത്തുന്നതിനിടെയാണു ഐ ഗ്രൂപ്പിന്റെ ഇടപെടല്‍. ഇതോടെ എ ഗ്രൂപ്പിന്റെ നീക്കത്തിന് തടയിട്ട് ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പും രംഗത്തുവന്നു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയ രമേശ് ചെന്നിത്തലയും പി.പി. തങ്കച്ചനും കെ. മുരളീധരന്റെ പേരുനിര്‍ദേശിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടിരുന്ന ആര്‍എസ്പിയും ഇതോടെ പിടിമുറുക്കി. ഇതോടെ യുഡിഎഫില്‍ പുതിയ കലാപത്തിന് വഴിതുറന്നിരിക്കുകയാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി നേരത്തേതന്നെ യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
എട്ടുമാസം മാത്രം കാലാവധിയുള്ളതിനാല്‍ കടുംപിടുത്തം വേണ്ടെന്നായിരുന്നു ആര്‍സ്പിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസില്‍തന്നെ ഗ്രൂപ്പ് തിരിഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി കലഹമാരംഭിച്ചതോടെ അവകാശവാദത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് ആര്‍എസ്പി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാട് കര്‍ക്കശമാക്കി.
ഒഴിവുവന്ന സ്ഥാനത്തേക്ക് കോണ്‍ഗ്രസിനുള്ളില്‍ തന്നെ തര്‍ക്കം ഉടലെടുത്ത സാഹചര്യത്തില്‍ ആര്‍എസ്പിക്ക് നല്‍കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഈ മാസം 30ന് നിയമസഭാ സമ്മേളനം അവസാനിക്കുന്നതിനു മുമ്പുതന്നെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കോണ്‍ഗ്രസിനുള്ളില്‍ ധാരണയായിരിക്കുന്നത്. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുള്ള കടുത്തനടപടി സ്വീകരിക്കുമെന്ന് ആര്‍എസ്പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.തര്‍ക്കം മുറുകിയതോടെ ഈ സമ്മേളനകാലയളവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: