ആലപ്പുഴ: പ്രതിമാസ അലവന്‍സ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും മുഴുവന്‍സമയ പ്രവര്‍ത്തനത്തിന് ആളെ കിട്ടാതെ പലയിടങ്ങളിലും സിപിഎം ബുദ്ധിമുട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുമാസത്തേക്കാണ് മുഴുവന്‍സമയ പ്രവര്‍ത്തകരെ ബ്രാഞ്ച് അടിസ്ഥാനത്തില്‍ പാര്‍ട്ടി നിയോഗിക്കുന്നത്. പ്രതിമാസം 5,000 രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
ഒരു ബ്രാഞ്ച് കമ്മറ്റിയില്‍ നിന്ന് ഒരു മുഴുവന്‍സമയ പ്രവര്ത്തകന് എന്നതാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പല ബ്രാഞ്ച് കമ്മറ്റികളിലും മുഴുവന്‍സമയ പ്രവര്‍ത്തകനെ കിട്ടാതെ വിഷമിക്കുകയാണ്. കൂടാതെ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട അലവന്‍സ് തുക കണ്ടെത്തേണ്ട ചുമതല അതത് ബ്രാഞ്ച് കമ്മറ്റികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തി മടുത്ത പ്രാദേശിക പ്രവര്‍ത്തകര്‍ അതിനാല്‍ത്തന്നെ ഇതിനോട് വിമുഖത കാട്ടുകയാണ്.
കൂടാതെ പാര്‍ട്ടിയിലെ കടുത്ത വിഭാഗീയത മൂലം ബ്രാഞ്ച് കമ്മറ്റികള്‍ പലതും നിഷ്ക്രിയമാണ്. ആലപ്പുഴ ജില്ലയിലടക്കം വിഭാഗീയത കാരണം അണികളുടെ കൊഴിഞ്ഞുപോക്ക് അടുത്തകാലത്തായി വര്‍ദ്ധിച്ചു. ചിലര്‍ മറ്റു പാര്‍ട്ടികളില്‍ ചേക്കേറാന്‍ തയാറായിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങളില്‍ നിര്‍ജീവമാണ്. വിഎസ് പക്ഷത്തെ ഏതാണ്ട് തുടച്ചുനീക്കിയ സാഹചര്യത്തില്‍ ഔദ്യോഗിക പക്ഷത്താണ് ഇപ്പോള്‍ വിഭാഗീയത ശക്തമായിരിക്കുത്. ആലപ്പുഴ ജില്ലയില്‍ ഔദ്യോഗിക പക്ഷം ജി. സുധാകരനെയും തോമസ് ഐസക്കിനെയും അനുകൂലിക്കുന്നവരെന്ന നിലയില്‍ രണ്ടായി ചേരിതിരിഞ്ഞാണ് പോരാടുന്നത്.
കേന്ദ്ര കമ്മറ്റിയംഗം തോമസ് ഐസക്കിനെയും സംസ്ഥാന കമ്മറ്റിയംഗമായ സി.ബി. ചന്ദ്രബാബുവിനെയും കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് ഈ കേസിലെ പ്രതി കൂടിയായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി.ചന്ദ്രന്റെ വെളിപ്പെടുത്തലും വിഭാഗീയതയുടെ ഭാഗമാണ്. എടത്വ, തകഴി, കഞ്ഞിക്കുഴി, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, ആറാട്ടുപുഴ, വീയപുരം തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഔദ്യോഗിക പക്ഷക്കാരായ പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തോട് വിടപറഞ്ഞുകഴിഞ്ഞു. പല സ്ഥലങ്ങളിലും ബ്രാഞ്ച് കമ്മറ്റികള്‍ പോലും കൂടാന്‍ കഴിയാത്ത ഗതികേടാണുള്ളത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ പ്രവര്‍ത്തകരിലെ കൊഴിഞ്ഞുപോക്ക് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. കാര്‍ത്തികപ്പള്ളി, ഹരിപ്പാട് മേഖലകളില്‍ ഏരിയാകമ്മറ്റി അംഗങ്ങളും ബഹുജന സംഘടനകളുടെ ജില്ലാഭാരവാഹികളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് പാര്‍ട്ടിയോട് വിടപറയുന്നത്. കഞ്ഞിക്കുഴിയിലേയും മാന്നാറിലേയും പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെ ജില്ലാനേതൃത്വം കുഴങ്ങുമ്പോഴാണ് മറ്റുമേഖലകളിലും പാര്ട്ടിതളരുന്നത്.
കാര്‍ത്തികപ്പള്ളി ഏരിയാകമ്മറ്റിഅംഗം എം. ബാലകൃഷ്ണന്, മത്സ്യതൊഴിലാളി യൂണിയന് ഏരിയാപ്രസിഡന്റ് വി.കെ. ഷാജി, ആറാട്ടുപുഴ വടക്ക് ലോക്കല്കമ്മറ്റിഅംഗങ്ങളായ ഷൈജു, കാര്ത്തികേയന്, ബിനുബാബു, ഡിവൈഎഫ്ഐ മുന്‍ ഏരിയാ സെക്രട്ടറി സുരേഷ് പുത്തന്‍കുളങ്ങര, മുതുകുളം ലോക്കല്‍കമ്മറ്റി അംഗവും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ സുരേഷ് നരൂത്തറ, കെഎസ്ടിഎ ജില്ലാ കമ്മറ്റിഅംഗം ദിലീപ്, കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന് സിഐടിയു ജില്ലാകമ്മറ്റി അംഗം കെ.എസ്. ഷൈജു തുടങ്ങി 100 ലധികം പേരാണ് പാര്‍ട്ടിവിട്ടത്.
ജില്ലയിലെ മറ്റുപ്രദേശങ്ങളില് വിഎസ് പക്ഷ പ്രവര്‍ത്തകരായിരുന്നു നേതൃത്വത്തിന്റെ പീഡനം സഹിക്കാനാകാതെ പുറത്തുപോയിരുന്നത്. എന്നാല്‍ ഇവിടെ അംഗത്വം പുതുക്കാതിരുന്നവര് ഔദ്യോഗികപക്ഷക്കാരാണെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: