തൃശൂര്‍: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ സ്ത്രീ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിനിയും ഇപ്പോള്‍ തൃശൂര്‍ കൊട്ടേക്കാട് താമസിക്കുന്ന സീനത്തിനെയാണ് (49) പിടികൂടിയത്.
ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം കൊല്ലത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഷപ്പ് ചമഞ്ഞ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോര്‍ജ്ജ് (54) നെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഭാരതീയ ഓര്‍ത്തഡോക്സ് സഭ എന്ന പേരില്‍ സ്വന്തമായി രൂപീകരിച്ച സഭയുടെ ബിഷപ്പാണ് ഇയാള്‍.
ജെയിംസ് ജോര്‍ജ്ജുമായി ചേര്‍ന്നായിരുന്നു സീനത്തിന്റെ ഇടപാടുകള്‍. പല യൂണിവേഴ്സിറ്റികളുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച നൂറോളം സര്‍ട്ടിഫിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍ പാട്ടുരായ്ക്കലില്‍ റോയല്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ സ്ഥാപനം തുടങ്ങി അതിന്റെ മറവിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
കുറച്ചുമാസങ്ങളായി ഈ കേന്ദ്രം അടച്ചുപൂട്ടി വീട്ടിലിരുന്നാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. വിദേശത്ത് മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയിലാണ് സീനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്. എം.ബി.എ ബിരുദ സര്‍ട്ടിഫിക്കറ്റിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്. ബി.ടെക് സര്‍ട്ടിഫിക്കറ്റിന് അമ്പതിനായിരം രൂപയും വെറും ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് 40000 രൂപയും ഈടാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി വിവിധ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷന് നടത്തിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത്.
ഗുരുവായൂര്‍ എ.സി.പി ജയചന്ദ്രന് പിള്ളയുടെ നിര്‍ദ്ദേശാനുസരണം പേരാമംഗലം സി.ഐ ബിജുകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിയ്യൂര്‍ എസ്.ഐ ഗിരിജാവല്ലഭന്‍, ഷാഡോ പോലീസ് എസ്.ഐമാരായ ഡേവീസ് എം.പി, വി.കെ അന്‍സാര്‍, സീനിയര്‍ സി.പി.ഒമാരായ പി.ജി സുവൃതകുമാര്‍, പി.എം റാഫി, കെ. ഗോപാലകൃഷ്ണന്, സി.പി.ഒമാരായ ടി.വി ജീവന്, പി.കെ പളനിസ്വാമി, സി.പി ഉല്ലാസ്, എം.എസ് ലിഗേഷ്, സീനിയര്‍ സി.പി.ഒമാരായ രാജന്, പൗലോസ്, അനില്‍ മണിത്തോട്ടം, സി.പി.ഒ മനോജ്, വനിതാ പോലീസുകാരായ അംബിക, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: