ബംഗാളില്‍ പൂട്ടിയത് 7008 എണ്ണം; കേരളത്തില്‍ 1039
രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് 14,79,374 കമ്പനികള്‍
ന്യൂദല്‍ഹി: രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു കീഴില്‍ ഇക്കഴിഞ്ഞ ജൂണ്‍ 30 വരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള കമ്പനികളുടെ എണ്ണം 14,79374 ആണെന്ന് കേന്ദ്ര കമ്പനികാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കമ്പനികളുളളത് മഹാരാഷ്ട്രയിലാണ്. 2,98611 എണ്ണം. രണ്ടാം സ്ഥാനത്തുളള ദല്‍ഹിയില്‍ 2,75,895 കമ്പനികളാണുളളത്. കേരളത്തില്‍ ആകെ 38,405 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. ലക്ഷദ്വീപിലാണ് ഏറ്റവും കുറച്ചു കമ്പനികള്‍ ഉളളത്- 13 എണ്ണം.
കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലും ഈ വര്‍ഷം ജൂണ്‍ 30 വരെയുളള കണക്കനുസരിച്ച് രാജ്യത്ത് 43,396 കമ്പനികള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കമ്പനികള്‍ അടച്ചുപൂട്ടിയത് പശ്ചിമബംഗാളിലാണ്. 7008 കമ്പനികള്‍ ബംഗാളില്‍ അടച്ചുപൂട്ടിയപ്പോള്‍ തെലങ്കാനയില്‍ 6775 എണ്ണം അടച്ചുപൂട്ടി. കേരളത്തില്‍ ഇക്കാലയളവില്‍ 1039 കമ്പനികള്‍ അടച്ചുപൂട്ടി. രണ്ടു കമ്പനികള്‍ വീതം അടച്ചുപൂട്ടിയ അന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ദാമന്‍ ആന്‍ഡ് ദിയു എന്നിവയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിറകിലുള്ളത്.
കമ്പനികളുടെ ഭരണം ശക്തിപ്പെടുത്താന്‍ നടപടികള്‍
1956ലെ കമ്പനി നിയമത്തിന് പകരമായി 2013ല്‍ കൊണ്ടുവന്ന കമ്പനി നിയമം, ഇക്കൊല്ലം ഫെബ്രുവരിയില്‍ വിജ്ഞാപനം ചെയ്ത ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍സ് എന്നിവ രാജ്യത്തെ കമ്പനികളുടെ ഭരണ നിവ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
കമ്പനി നിയമ ഭേദഗതി വഴി കമ്പനികളുടെയും ബോര്‍ഡുകളുടെയും ചുമതലകള്‍ വര്‍ദ്ധിപ്പിക്കാനും നിക്ഷേപകരുടെ താല്പര്യങ്ങള് കൂടുതലായി പരിരക്ഷിക്കാനും കഴിയുമെന്ന് അദ്ദേഹം ലോക്സഭയില്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കി. കമ്പനികളില്‍ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നിയമനം, ആഡിറ്റര്മാരുടെ സ്വാതന്ത്യവും സുതാര്യയും ഉറപ്പ് വരുത്താനുളള കര്‍ശന വ്യവസ്ഥകള്‍ തുടങ്ങിയവയും നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
അടല്‍ ഇന്നവേഷന്‍ മിഷന്:
രൂപരേഖ തയ്യാറാക്കാന്‍ വിദഗ്ധ സമിതി
സ്വയം തൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് രൂപം നല്കുന്ന അടല്‍ ഇന്നവേഷന്‍ മിഷന്, സെല്‍ഫ്-എംപ്രോയ്മെന്റ് ആന്‍ഡ് ടാലന്റ് യുട്ടിലൈസേഷന്‍ എന്നീ പദ്ധതികളുടെ വിശദമായ രൂപരേഖ തയാറാക്കുന്നതിന് നിതി ആയോഗ് വിദഗ്ധ സമിതി രൂപീകരിച്ചു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ദക്ഷിണേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പ്രൊഫ.തരുണ്‍ ഖന്ന, അമേരിക്കയിലെ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്കൂളിലെ പ്രൊഫസര്‍ ജോര്‍ജി പൗലോലെമാര് എന്നിവരുടെ നേതൃത്വത്തിലുളള സമിതിക്കാണ് രൂപം നല്‍കിയിട്ടുളളത്.
വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ ഇവയാണ്:
പുതിയ കണ്ടു പിടിത്തങ്ങളും സ്വയം സംരഭകത്വവും പ്രോത്സാഹിപ്പിക്കാന്‍ രാജ്യത്ത് നിലവിലുളള സംരംഭങ്ങള്‍ പ്രത്യേകിച്ച് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവയും ആഗോള തലത്തില്‍ മത്സരിക്കാന്‍ തക്ക ശേഷിയുളളതുമായ സംരംഭകരെ സൃഷ്ടിക്കാന്‍ പര്യാപ്തമായ തരത്തിലുളള പദ്ധതികള്‍ അവലോകനം ചെയ്യുക.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ലോകനിലവാരത്തിലുളള ഇന്നവേഷന്‍ ഹബ്ബുകള്‍, സൂക്ഷ്മ ചെറുകിട -ഇടത്തരം ഡിജിറ്റല്‍ സംരംഭങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കുന്നതിന് അനുഗുണമായ അന്തരീക്ഷം ഒരുക്കാന്‍ വേണ്ട ഹ്രസ്വ -മധ്യകാല നടപടികള്‍ നിര്‍ദ്ദേശിക്കുക.
അടുത്ത മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുളളതെന്ന് കേന്ദ്ര ആസൂത്രണ സഹമന്ത്രി റാവു ഇന്ദര്‍ജിത്ത് സിംഗ് ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: