നാലര ശതാബ്ദക്കാലത്തെ വിദേശാധിപത്യം സഹിക്കേണ്ടിവന്നു നമുക്ക്. അതില്‍ 1612-1947 വരെ നാം ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്നു. പീരങ്കിയും തോക്കുംകൊണ്ട് അവര്‍ നമ്മളെ അടക്കി ഭരിച്ചു. അവര്‍ പോയിട്ട് ഇപ്പോള്‍ 68 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമുക്ക് വെളുത്തതൊലിയോടും ഇംഗ്ലീഷ് ഭാഷയോടും ഒരുതരം ആദരവ്. കറുപ്പിനെ വെള്ളക്കാര്‍ വെറുത്തിരുന്നെങ്കിലും നമ്മുടെ തവിട്ടുനിറം അവര്‍ക്ക് വലിയ പ്രിയമാണെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കുറെനാളെങ്കിലും ജീവിച്ചവര്‍ക്ക് അറിയാം.നാം ഇവിടെ സംസാരിക്കുന്നത് ഇന്ത്യന്‍ ഇംഗ്ലീഷാണ്. നമുക്ക് ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷോ ഹാര്‍വാര്‍ഡ് ഇംഗ്ലീഷോ സംസാരിക്കേണ്ട കാര്യമില്ല. അതിനെ ഓര്‍ത്ത് നാം ലജ്ജിക്കേണ്ട കാര്യവുമില്ല.
ഈ ഒരു പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേദിക് സ്റ്റഡീസിലെ പ്രൊഫസറായ ഡോ.ഡേവിഡ് ഫ്രോളിയുടെ ഒരു ലേഖനം ഇവിടെ പ്രസക്തമാക്കുന്നത്. മറ്റു രാജ്യങ്ങളിലെ പൗരന്മാരില് കാണാത്ത ചില പ്രവണതകള്‍ ആധുനിക ഭാരതീയരില്‍ പ്രകടമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇനി ആ ലേഖനത്തിലെ കാര്യങ്ങളാണ് ഇവിടെ അക്കമിട്ടു പറയാന്‍ പോകുന്നത്.
ഭാരതത്തിലെ സമ്പന്ന (വരേണ്യ) വിഭാഗത്തില്‍പ്പെട്ട ചിലരെങ്കിലും അതിന്റെ പൗരാണികതയോടും സംസ്കാരത്തോടും ഒരുതരം അകല്‍ച്ച പുലര്‍ത്തുന്നവരാണ്. ഭരണവര്‍ഗവും പണ്ടത്തെ അധിനിവേശ ശക്തികളുടെ ഒരുതരം പിന്മുറക്കാരെപ്പോലെ പെരുമാറുന്നവരാണ്. അവര്‍ ഗര്‍വിഷ്ടരും താഴെക്കിടയിലുള്ളവരുമായി ഇടപഴകാത്തവരും അവരുടെ സംസ്കാരത്തെയും പെരുമാറ്റ രീതികളെയും പുച്ഛത്തോടെ വീക്ഷിക്കുകയും ചെയ്യുന്നവരാണ്.
ഇപ്പോഴത്തെ, ഇംഗ്ലീഷ് സംസാരിക്കുന്ന കുലീനര്‍ എന്ന് സ്വയം അഭിമാനിച്ചു നടനടക്കുന്ന വര്‍ഗ്ഗത്തില്‍ പലരും അവര്‍ക്കു പിറവികൊടുത്ത മണ്ണിനെയും ആളുകളെയും വേറിട്ടു കാണാന്‍ ഇഷ്ടപ്പെടുന്നവരുമാണ്.
പാശ്ചാത്യ സമ്പന്ന രാജ്യങ്ങളില്‍ താമസിക്കുന്ന വിദ്യാസമ്പന്നരായ ഭാരതീയര്ക്കിടയില് പലര്‍ക്കും സ്വന്തം നാടിനോടു ഒരുതരം അവജ്ഞയാണ് കാണുന്നത്. ഇവിടെ ഒന്നും ശരിയല്ലെന്നും എല്ലാം അവിടത്തെപ്പോലെ മാറ്റിയെടുക്കണമെന്നാണ് അവരുടെ ചിന്താഗതി. ഭാരതത്തിന്റെയോ ഹിന്ദുത്വത്തിന്റെയോ കാര്യമായിട്ടെന്തെങ്കിലും നിലനിര്‍ത്തണമെന്നോ, പരിഷ്കരിച്ചു മാറ്റിയെടുത്തു സംരക്ഷിക്കണമെന്നോ അവര്‍ക്കു ചിന്തയില്ല.
മറ്റു രാജ്യങ്ങളിലെങ്ങും കാണാത്ത വേറൊരു പ്രവണത നമ്മുടെതന്നെ വിദ്യാസമ്പന്നരില്‍ ഒരു വിഭാഗം സ്വയം, സ്വന്തം രാജ്യത്തിന്റെ ചരിത്രത്തേയും സംസ്കാരത്തേയും കരിതേച്ചുകാണിക്കുന്നതില് ആത്മസംതൃപ്തി തേടുന്നവരാണ് എന്നുള്ളതാണ്. നമ്മുടെ പുരാവസ്തു ഗവേഷകര്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുമ്പോള്‍ അവയൊക്കെ പിന്തിരപ്പന്മാരായ, വിവേക ശൂന്യരായ കപടരാജ്യസ്നേഹികളുടെ സങ്കല്പ്പങ്ങളായി മാത്രം കണ്ടു രസിക്കുന്നവരാണ് മുന്‍പറഞ്ഞ വര്‍ഗ്ഗം.
ഈ രാജ്യത്തു മാത്രം കണ്ടുവരുന്ന വേറൊരു മാറ്റം നമ്മുടെ ഭൂരിപക്ഷ മതവിഭാഗങ്ങളെ തഴഞ്ഞ് ന്യൂനപക്ഷ വിഭാഗങ്ങളെ, അവരെത്ര മതമൗലികവാദികളോ തീവ്രവാദികളോ ആയിക്കൊള്ളട്ടെ, താരാട്ടുപാടുന്ന ‘വോട്ടു രാഷ്ട്രീയ’മാണ്. ഭൂരിപക്ഷ സമൂഹത്തിന്റെ ആളുകളെയും അവരുടെ സംഘടനകളെയും കര്‍ശനമായി നിയന്ത്രണ വിധേയമാക്കുകയും നികുതിചുമത്തുകയും ചെയ്യുമ്പോള്‍ ന്യൂനപക്ഷസമൂഹത്തെ നികുതികളില്‍ ഇളവും നിയന്ത്രണങ്ങളില്‍നിന്ന് വിമുക്തിയും നല്‍കിക്കൊണ്ട് പരിലാളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷ സമൂഹം എന്തുപഠിപ്പിക്കണം എന്തുപഠിപ്പിക്കരുത് എന്നൊക്കെ നിയന്ത്രിക്കുമ്പോള്‍ അതൊന്നും ന്യൂനപക്ഷത്തിനു ബാധകമല്ല.
ഇത് രാജ്യദ്രോഹപരമായ പഠനങ്ങളുടെ പ്രചാരത്തിന് ഇടയാക്കുന്നു. ഇതുവഴി ഭീകരവാദത്തിലേക്കും നയിക്കുന്നു. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങളെ ചെറിയ തോതിലാണെങ്കില്‍പോലും ഹനിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളോ പുസ്തകങ്ങളോ കര്‍ശനമായി നിരോധിക്കപ്പെട്ടിരിക്കുന്നു. അതേസമയം, ഭൂരിപക്ഷസമൂഹത്തിനെപ്പറ്റി എന്തു ദുഷ്പ്രചാരണങ്ങളും ആകാം.
പ്രാദേശികവും ജാതീയവും കുടുംബസംബന്ധിയുമായ പ്രതിബദ്ധതകള്‍ക്ക് രാജ്യതാല്പ്പര്യങ്ങള്ക്കുമേലാണ് ഇപ്പോള്‍ സ്ഥാനം. ജനാധിപത്യവാദികളെന്നും സാമൂഹ്യവും ജാതീയവുമായ പരിഷ്കര്‍ത്താക്കളെന്നും സ്വയം ഭാവിച്ചുനടക്കുന്നവര്ക്കുപോലും അതങ്ങനെ തന്നെ.എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാജ്യത്തിന്റെ മൊത്തത്തിലുള്ള കര്മപരിപാലനങ്ങളിലല്ല ശ്രദ്ധ, തങ്ങള്‍ ഉള്‍പ്പെടുന്ന ഭൂവിഭാഗങ്ങളുടേയും ജനതയുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ്. തങ്ങളുടെ ഗ്രൂപ്പിന് ഏറ്റവും മുന്തിയ കഷണം കേക്ക് അടിച്ചു മാറ്റണമെന്നാണ് ലക്ഷ്യം. അങ്ങനെ ചെയ്യുന്നതുമൂലം മറ്റുള്ളവരുടെ ഭാഗം കുറയുമെന്നും വീണ്ടും സന്തുലിതാവസ്ഥയും അസംതൃപ്തിയുമാണ് ഉടലെടുക്കുന്നതെന്നും അവര്‍ ചിന്തിക്കുന്നതേയില്ല.
ലോകത്ത് ഒരിടത്തും കാണാത്ത ഒരു സംഗതി ഇവിടുത്തെ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണമാണ്.
കഴിവും വിദ്യാഭ്യാസവുമുള്ളവരെ ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തി രണ്ടിലും മികവു കുറഞ്ഞുവര്ക്കു സ്ഥാനമാനങ്ങള്‍ വച്ചുനീട്ടുന്നതുകൊണ്ട് ജാതിചിന്തകള്‍ പറിച്ചെറിയുന്നതിനു പകരം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. (വേണമെന്നുവെച്ചാല്‍ ന്യൂനപക്ഷക്കാര്‍ക്കും അധഃസ്ഥിതര്‍ക്കും ആരോടും മത്സരിക്കാനുള്ള കഴിവുനേടാന്‍ സാധിക്കുമെന്നതിന് ഇവിടെ മലപ്പുറം തന്നെ ഉത്തമോദാഹരണമാണ്.)
മറ്റുള്ളവരാരും ഇനി ഭാരതത്തെ വലിച്ചുതാഴെയിറക്കണ്ടാ. ഭാരതീയര്‍തന്നെ അതു ചെയ്യുന്നതില്‍ വളരെ ഉത്സുകരാണ്. രാജ്യത്തിനു വെളിയില്‍ ഭാരതീയര്‍ നല്ല പ്രകടനമാണ് എല്ലാ രംഗത്തും കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
അതിനുള്ള കാരണം സ്വന്തം രാജ്യത്തെപ്പോലെ അവരുടെ കഴിവുകളെ ഇടിച്ചുതാഴ്ത്തിക്കാണാന്‍ അവിടെ ആരുമില്ല എന്നതുകൊണ്ടാണ്.
ഇവിടെ ചിലര്‍ രാഷ്ട്രീയത്തില്‍ വരുന്നത് സ്വന്തം കീശവീര്‍പ്പിക്കാനും രാഷ്ട്രത്തിന്റെ സമ്പന്നത കൊള്ളയടിക്കാനും വേണ്ടിയാണ് എന്നുപറയപ്പെടുന്നു. നേതാക്കന്മാരില് ധാരാളം പേര് ഇന്ന് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും കപടവേഷധാരികളും കോമാളികളും ആണ്. അധികാരം പിടിച്ചുപറ്റാന്‍ അവര്‍ എന്തുചെയ്യാനും മടിച്ചുനില്‍ക്കില്ല. സത്യസന്ധമായ രാഷ്ട്രീയക്കാര്‍ക്ക് പോലും സ്വന്തമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ബ്യൂറോക്രസിയെ മുഴുവന്‍ മറ്റു വിഭാഗക്കാര്‍ കൈപ്പിടിയില്‍ ഒതുക്കിവച്ചിരിക്കുകയാണ്.
രാഷ്ട്രീയക്കാര്‍ രാജ്യത്തെ തമ്മിലടിക്കുന്ന വോട്ടുബാങ്കുകളായി വെട്ടിത്തിരിച്ചിരിക്കുന്നു. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് അഭിപ്രായ ഐക്യവും സ്വരചേര്‍ച്ചയും സൃഷ്ടിക്കുന്നതിനു പകരം സമൂഹമനസ്സില്‍ ഭയവും സംശയങ്ങളും സൃഷ്ടിക്കത്തക്ക മുദ്രാവാക്യങ്ങള്‍കൊണ്ട് ഭീകരാവസ്ഥ സൃഷ്ടിക്കുന്നു. മറ്റുള്ളവരെ കുറ്റപ്പെടുത്തിയും വെറുപ്പുസൃഷ്ടിച്ചും ഭരിക്കാനാണ് അവര്‍ക്കിഷ്ടം. യഥാര്‍ത്ഥ അടിസ്ഥാനപ്രശ്നങ്ങളായ ജനപ്പെരുപ്പം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസത്തിന്റെ കുറവ് മുതലായവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താതെ ഭിന്നിപ്പിച്ചു ഭരിക്കുന്നതിലാണവരുടെ നിലനില്‍പ്പു സ്ഥിതിചെയ്യുന്നത്.
നല്ല ഉദ്ദേശ്യശുദ്ധിയുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍വന്നു എന്നുവയ്ക്കുക. പിന്നെ പ്രതിപക്ഷത്തിന്റെ പ്രധാന ലക്ഷ്യം അവരെ വലിച്ചുതാഴെയിടുക എന്നുള്ളതാണ്. ഒരു ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിച്ച് രാജ്യക്ഷേമം കൈവരിക്കാമെന്നല്ല.
ഭാരതത്തില്‍ കാണുന്ന മറ്റൊരു പ്രവണത അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ/പാര്‍ട്ടികളെ കരിതേച്ചുകാണിക്കാന്‍ ചെറിയ കാര്യങ്ങളെ വലുതാക്കി വിദേശമാധ്യമങ്ങളില്ക്കൂടി പ്രചാരണം നടത്തുന്നതിന് ചരടുവലിക്കുന്നതാണ്.
അതുവഴി ഭരിക്കുന്ന പാര്‍ട്ടിയല്ല നമ്മുടെ നാട് തന്നെയാണ് വിദേശികളുടെ കണ്ണില്‍ മോശമായി ചിത്രീകരിക്കപ്പെടുന്നത്. (ഉദാ: ദല്‍ഹിയിലെ നിര്‍ഭയാ കേസ്. യുകെയില്‍ ബലാത്സംഗക്കേസുകള്‍ ഭാരതത്തിലേക്കാള് എത്രയോ ഇരട്ടിയാണ്.)
ഒരു ക്രിസ്ത്യന്‍ മിഷണറി വധിക്കപ്പെട്ടപ്പോള്‍ അതൊരു ആഗോളവാര്ത്തയാക്കി. ഇവിടെ എത്രയോ ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നു. അതൊക്കെ ഒരു ദേശീയ വാര്ത്തയാക്കിപ്പോലും മാറ്റുന്നുണ്ടോ?
എവിടെയും അഴിമതിയുടെ കൂത്തരങ്ങ്. അതില്ലാതെ യാതൊരു കാര്യവും നടക്കില്ലെന്ന അവസ്ഥ. ഇവിടത്തെ ബ്യൂറോക്രസി കിടങ്ങും കൊത്തളവുംകൊണ്ടു സുരക്ഷിതരായി എല്ലാമാറ്റങ്ങളേയും സ്വയം എതിര്‍ത്തുകൊണ്ട് പ്രബല യൂണിയനുകളുമായി സസുഖം വാണരുളുന്നു.
ഭാരതീയത എന്നത് ഇന്നലത്തെ മഴയ്ക്ക് ഇന്നുകുരുത്ത ഒരു തകരയല്ല. ലോകത്തിലെ ഏറ്റവും പുരാതനവും ബഹുമാനാര്‍ഹവുമായ ഒരു സംസ്കാരം ആണത്. നമ്മുടെ സംസ്കാരം തീവ്രവാദത്തിലോ മതമൗലികവാദത്തിലോ അധിഷ്ഠിതമല്ല. ‘ലോകാസമസ്താ സുഖിനോഭവന്തു’ എന്ന തത്വത്തിലധിഷ്ഠിതമായ മഹത്തായ ഹിന്ദു ധര്‍മമാണ്. ഭാരതം കിഴക്കനേഷ്യയിലെ മറ്റു സുപ്രധാനമതങ്ങളായ, സഹിഷ്ണുതയിലും ആത്മീയതയിലും വിശ്വസിക്കുന്ന ബുദ്ധിസം, ജൈനമതം, സിക്കുമതം എന്നിവയുടെ ജന്മനാടാണ്.
ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഭാഷയായ സംസ്കൃതം പിറന്നതും ഈ നാട്ടിലാണ്. യോഗ, ധ്യാനം, ആത്മസാക്ഷാത്കാരം എന്നിവയൊക്കെ ലോകത്തിനുനല്കിയതും മറ്റൊരു രാഷ്ട്രമല്ല. ഭാവിയില്‍ ലോകത്തിന് ഒരു പ്രബുദ്ധമായ സംസ്കാരം കെട്ടിപ്പടുക്കുവാന്‍ ആവശ്യമായ കരുക്കളെല്ലാം മേല്‍പ്പറഞ്ഞവയിലുണ്ട്.
വിരോധാഭാസം എന്നല്ലാതെ എന്തുപറയട്ടെ, ഇത്രയും മഹത്തായ ഒരു സംസ്കാരം സ്വന്തം മണ്ണില്‍ ഉണ്ടായിട്ടും ഭാരതീയ മനസ്സ് കാലഹരണപ്പെട്ട പാശ്ചാത്യ സിദ്ധാന്തങ്ങളുടെ മുന്നില്‍ തലകുനിക്കുകയും ക്രിസ്ത്യന്‍, മുസ്ലിം മിഷനറിമാരുടെ കടന്നുകയറ്റത്തിനും മതംമാറ്റത്തിനുമെതിരായി പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി ക്ഷമാപണം നടത്താനും നടക്കുന്നു. ഇവിടത്തെ മാഹാത്മ്യം മനസ്സിലാക്കണമെങ്കില്‍ ചൈനയിലോ ഇംഗ്ലണ്ടിലോ പോയി കുറെനാള്‍ ജീവിക്കണം.
വിദേശാക്രമണങ്ങള്ക്കുമുമ്പ് ഭാരതം എന്തായിരുന്നെന്ന് അറിയണമെങ്കില്‍ പണ്ടു ഭാരതം സന്ദര്‍ശിച്ച പാശ്ചാത്യ, ചൈനീസ് യാത്രികരുടെ പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: