തിരുവനന്തപുരം: വാഹനാപകടങ്ങളില്‍ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ മാത്രം വിലയിരുത്തിയാകണം പോലീസ് കാരണം കണ്ടെത്തേണ്ടതെന്ന് ഡിജിപി ടി.പി സെന്‍കുമാറിന്റെ നിര്‍ദ്ദേശം. ഇന്‍ഷ്വറന്‍സ് ലഭിക്കേണ്ടതിന്റെയും മറ്റും കാര്യം നോക്കേണ്ടതില്ല. ഇരുചക്രവാഹന അപകടമുണ്ടാകുമ്പോള്‍ ഹെല്‍മറ്റ് ഇല്ലാതെ വന്നാല്‍ ആ വിവരം എഫ്ഐആറിലെ ആദ്യ ഇന്‍വെസ്റ്റിഗേഷന്‍ സിഡിയില്‍ രേഖപ്പെടുത്തണം. മൊബൈല്‍ ഫോണ്‍ ഉപയോഗം പരിശോധിച്ച് അപകടസമയം മൊബൈല്‍ ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തണം.
ഈ രീതിയിലാണോ കേസന്വേഷണം എന്ന് സിഐ അഥവാ ഡിവൈഎസ്പി എന്നിവര്‍ നിശ്ചിത ഗതാഗതകേസുകള് പരിഗണിച്ച് ഉറപ്പുവരുത്തണം. രണ്ടോ അതിലധികമോ മരണം ഉണ്ടാകുന്ന എല്ലാ കേസുകളിലും അന്വേഷണം തികച്ചും വസ്തുതാപരമാണോ നടത്തിയതെന്ന് അതത് എസി അഥവാ ഡിവൈഎസ്പിമാര്‍ ഉറപ്പാക്കി സര്‍ട്ടിഫിക്കറ്റ് സിഡിയില്‍ എഴുതണം. ഡ്രൈവറുടെ ഭാഗത്തുള്ള അശ്രദ്ധ 40 ശതമാനമെങ്കിലും കൂടുതലാണെങ്കില്‍ അക്കാര്യം ഡ്രൈവിങ് ലൈസന്‍സില്‍ രേഖപ്പെടുത്തുന്നതിന് അതത് ആര്‍ടിഒമാര്‍, ജോയിന്റ് ആര്‍ടിഒമാര്‍ എന്നിവര്‍ക്ക് നല്‍കണം.
അപകടങ്ങള്‍ കുറയ്ക്കുന്ന നടപടിയില്‍ എസ്ഐ മാര്‍ മുതല്‍ ജില്ലാ പോലീസ് മേധാവിമാര്‍ വരെയുളള ഉദ്യോഗസ്ഥര്‍ക്കുളള പങ്ക് വിലയിരുത്തും. ഇത് പ്രവര്‍ത്തനമികവായി കണക്കാക്കി ഗ്രേഡുനല്കും. പോലീസ് സ്റ്റേഷനുകള്‍ക്കും ഇങ്ങനെ ഗ്രേഡുകള്‍ നല്‍കും. പ്രോത്സാഹനമായി അവാര്‍ഡുകള്‍ നല്‍കും. വാഹന അപകടങ്ങളുടെയും കേസുകളുടെയും എണ്ണത്തില്‍ വര്‍ധന കാണിക്കുന്ന ജില്ലാ ഡിസിപിമാര്‍, സര്‍ക്കിള്‍, സ്റ്റേഷന് എന്നിവ തരംതിരിച്ച് മോശപ്പെട്ടതായി ചൂണ്ടിക്കാണിക്കും. ട്രാഫിക് പോലീസ് സ്റ്റേഷനുകള്‍ പ്രത്യേകമുളള സ്ഥലങ്ങളില്‍ റോഡപകടങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കായിരിക്കും. റോഡപകടങ്ങള്‍ ഏറ്റവുമധികം കുറയ്ക്കുന്ന ഓഫീസര്‍മാര്‍ക്കും ജില്ലയ്ക്കും ഓരോ വര്‍ഷവും പാരിതോഷികങ്ങള്‍ ഏര്‍പ്പെടുത്തും.
ഓരോ സ്റ്റേഷനതിര്‍ത്തിയിലും ഒരാഴ്ച വീതം അഞ്ചു കിലോ മീറ്ററില്‍ കുറയാത്ത ദൂരം അപകടരഹിത മേഖലയായി പ്രഖ്യാപിച്ച് നിയമപരിപാലനം കര്‍ശനമാക്കും. ഓരോ പോലീസ് സ്റ്റേഷനിലും മൂന്നോ നാലോ കിലോമീറ്റര്‍ ദൂരം മാതൃകാ റോഡാക്കി ഗതാഗത പരിപാലനം നടത്തണം. നിയമവാഴ്ച ഉറപ്പുവരുത്തുന്ന തരത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുകയും അത്തരത്തില്‍ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ ക്രൂശിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: