മലപ്പുറം: തിരുവര്ച്ചാനാംകുന്ന് ക്ഷേത്രത്തിന്റെ 601 ഏക്കറോളം ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയത് സമഗ്രമായി അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ പുരാതന ക്ഷേത്രമാണ് തിരുവാര്ച്ചാനാംകുന്ന് ക്ഷേത്രം. രേഖകളില്‍ ഇന്ന് ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമ കാഞ്ഞിരപ്പള്ളി സ്വദേശിനി ഷെര്‍ളി മത്തായിയാണ്.
1949ല്‍ കാണച്ചാര്‍ത്ത് ആധാരപ്രകാരം ക്ഷേത്ര ഊരാളന്‍ സ്വകാര്യ വ്യക്തികള്‍ക്ക് 12 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളി വെട്ടിക്കോട് ആന്റണി ജേക്കബ്ബ് സഹോദരന്മാര്ക്ക് 301 ഏക്കറും ചാലക്കുടി പോട്ട ഉള്ളാട്ടിക്കുളം ജോസിന് 300 ഏക്കറുമാണ് നല്‍കിയത്. ഇത് കാഞ്ഞിരപ്പള്ളിക്കാരനായ പെരുമ്പള്ളി വര്‍ഗ്ഗീസിന് കൈമാറി. 1953ല്‍ 184 ഏക്കര്‍ ഭൂമി വെട്ടിക്കോട്ടുകാരുടെ പേരില്‍ തിരികെ വാങ്ങി. തന്റേതല്ലാത്ത ഭൂമിയും ജോസ് വിവിധ ആളുകള്‍ക്ക് വില്‍ക്കുകയും ഒഴിമുറി വ്യവസ്ഥയില്‍ ക്ഷേത്രത്തിന് നാല് ഏക്കറും നല്കി.
ഭൂമി കൈയേറ്റത്തെകുറിച്ച് മനസിലാക്കിയ ഭക്തജനങ്ങളും ക്ഷേത്രകമ്മറ്റിയും കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചു. തിരൂരങ്ങാടി തഹിസില്ദാര്ക്കായിരുന്നു അന്വേഷണ ചുമതല. കൃത്യമായ സര്‍വ്വെ നടത്തി റവന്യൂ രേഖകളിലെ അപാകതകള്‍ പരിഹരിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കാനിരിക്കെ ഉദ്യോഗസ്ഥനെ കൊല്ലം ജില്ലയിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമാണിതെന്ന് ഹിന്ദുഐക്യവേദി ഭാരവാഹികള്ആരോപിച്ചു. നിലവില്‍ ക്ഷേത്ര ഊരാള സ്ഥാനത്ത് അവരോധിക്കപ്പെട്ട ഷെര്‍ളി തോമസ് തനിക്ക് ഇവിടെ സ്ഥലമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി കളക്ടറെയും കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി.ആന്റണി ജേക്കബ്ബിന് പട്ടയം ലഭിച്ചതിലും ദുരൂഹതയുണ്ട്. കാരണം അതിന്റെ പ്രൊസീഡിങ് ഫയല്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിക്കാരെ സഹായിക്കാന്‍ കോട്ടയംകാരനായ മന്ത്രി വലിയ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഈ കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കൈയേറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക്ഷേത്രഭൂമി വീണ്ടെടുക്കണം. അല്ലാത്തപക്ഷം ഭക്തജനങ്ങളെയും ഹിന്ദുസംഘടനകളെയും ഏകോപിപ്പിച്ചു ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് ഹിന്ദുഐക്യവേദി വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ക്ഷേത്ര ഊരാളന്‍ ബാലകൃഷ്ണന് പൊതുവാള്, കമ്മറ്റി ഭാരവാഹി രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: